ആകെ പേജ്‌കാഴ്‌ചകള്‍

വ്യാഴാഴ്‌ച, ഡിസംബർ 15, 2011

പരിഭവം

അവള്‍
പറയുന്നു


ഇന്നെന്‍റെ മാറില്‍
നിറഞ്ഞു ശ്വാസം
മുട്ടുന്ന യൌവന
മൃദുലതയില്ല.




കഥ കള്‍
നീന്തിത്തുടിച്ച
കണ്ണുകളും
മഴത്തുള്ളി
പോല്‍ തിളങ്ങിയ
കവിള്‍ ത്തടവുമില്ല .


നക്ഷത്ര കമ്പളം
പുതച്ച കറുത്ത
ആകാശം
പുതപ്പിനുള്ളില്‍
ഒളിപ്പിച്ച് എന്നെ
പ്രണയിക്കാറുമില്ല .


അവള്‍ -ആ പ്രണയ
കവിതകള്‍
കവിയോടു പരിഭവം
പറഞ്ഞു കൊണ്ടേ യിരുന്നു .....

ചൊവ്വാഴ്ച, നവംബർ 22, 2011

മൃതാലയം







ഇത്തിരിപ്പോന്ന കുഴിമാടത്തില്‍
എന്നെ കുഴിച്ചിട്ട്
വെള്ള പുതപ്പിച്ച്‌
ചരിച്ചു കിടത്തി
മണ്ണുവാരി മുഖത്തെറിഞ്ഞ്
ചെങ്കല്ല് നാട്ടി
കമ്പൊടിച്ച് കാല്‍ക്കല്‍ കുത്തി
യാത്ര പറഞ്ഞ്
മടങ്ങിപ്പോയവരെ ,


ഒരു പൂജ വിളക്കിലും
തിരിയായി ഞാനിനി
തെളിയില്ല
ഒരു തിരു നെറ്റിയിലും
സിന്ദൂരമായി
ഞാനിനി വിളങ്ങില്ല
ഒരാല്‍ തറയിലും
ഭാണ്ട മിറക്കി
ഞാനിനി ഉറങ്ങില്ല .


ഒരായുസ്സില്‍ എന്റെ
ചങ്കില്‍ തറച്ച
മുള്ളുകള്‍ -
എന്നെ തിന്നു തീര്‍ത്ത പുഴുക്കളുടെ
പുറ്റുകളില്‍ ഞാനൊളിച്ചു വക്കും .
ഒരിക്കലും കരയാതെ
ഞാന്‍ കാത്തു വച്ച 
കണ്ണുനീര്‍ കടലില്‍
ആ പുഴുപ്പുറ്റുകള്‍ നിങ്ങളെ തേടി
ഒഴുകി നടക്കും .


അന്ന്
പുനര്‍ജന്മ സമസ്യയുടെ
ചുരുളുകള്‍ നിവര്‍ത്താന്‍ 
കഴിയാതെ
പൌരോഹിത്യം
മുങ്ങി മരിക്കുന്നത് ഞാന്‍ കാണും .
അപ്പോഴും
തുടിക്കുന്ന എന്റ്റെ ഹൃദയം
ഭൂമിയിലേക്കുള്ള വഴികള്‍
തേടി ക്കൊണ്ടേയിരിക്കും .
കാല്‍ക്കല്‍ കുത്തിയ
കൊമ്പില്‍ പൂത്ത പൂക്കളിലൂടെ
ഞാന്‍ നിങ്ങളെ കണ്ടുകൊണ്ടേയിരിക്കും .
***************************************
ഷിയാസ് .

ശനിയാഴ്‌ച, ഒക്‌ടോബർ 22, 2011

ജന ആധിപത്യം




ഒരു ലാവ പോലെ 
ഉരുകിയൊലി ച്ചൊഴുകി
പെയ്തിറങ്ങുന്നു 
സാമ്രാജ്യത്വ ദംഷ്ട്രകള്‍
ലോക രാജ്യങ്ങളിലേക്ക് ,
അമ്മമാരിലും കുഞ്ഞു മക്കളിലും
നൂതന ആയുധങ്ങള്‍ 
സംഹാര ശക്തി പരീക്ഷിക്കുന്നു .
ഇനി അത് വില്‍ക്കാം ,
മധേഷ്യയില്‍ ലക്ഷങ്ങളെ
കൊന്നൊടുക്കി വിജയം
 ഉറപ്പിച്ച ആയുധങ്ങള്‍
മോഹ വിലക്ക് വില്‍ക്കാം
ആര്‍ക്കു വില്‍ക്കണം ,ആര് വാങ്ങും ?


സമാധാനമാണ് 
ആയുധങ്ങളുടെ ശത്രു
തകര്‍ക്കണം ഈ ശത്രുവിനെ ,
ഉണ്ടാക്കണം ഒരു
തീവ്രവാദ ശക്തിയെ ,
അങ്ങനെ അവര്‍ വീണ്ടും
തീവ്ര വാദികളെ ഉണ്ടാക്കി
രാജ്യങ്ങളില്‍ ഭീതി വിതച്ചു ,
രാജ്യങ്ങള്‍ ഭയന്ന് വിറച്ച്
പ്രതിരോധിക്കാന്‍
 ആയുധങ്ങള്‍ വാങ്ങിക്കൂട്ടി
സംഹാര ശക്തി 
പരീക്ഷിച്ചുറപ്പിച്ച ആയുധങ്ങള്‍
മോഹവിലക്ക്‌ വാങ്ങി - 
നാടിന്റ്റെ രക്ഷക്ക്
ഇല്ലാത്ത ശത്രുവിനെ 
പ്രതിരോധിക്കാന്‍
യഥാര്‍ത്ഥ ശത്രു ആരെന്നറിയാതെ .


ശവക്കൂനകള്‍ക്ക് മേല്‍
ജനാധിപത്യത്തിന്റെ 
കൊടി നാട്ടി
ലക്ഷങ്ങള്‍ക്ക് മേല്‍ 
തീമഴപെയ്യിച്ച പട്ടാളക്കാര്‍
 വിശ്രമ ത്തിലാണിപ്പോള്‍ ,
മരിക്കുന്നതിനു മുന്‍പ്-
ദൈന്യതയോടെ 
കൈകൂപ്പി യാജിച്ചവരെ
ചിരിച്ചുകൊണ്ട് 
കൊന്നൊടുക്കിയ കഥകള്‍
പറയുന്നുണ്ടാവും അവര്‍ ,
ഭയന്നോടിയ ബാലനെ
ഒരു കുപ്പി മദ്യത്തിന്
തമാശക്ക് പന്തയം 
വച്ച് ദൂരെ നിന്നും
വെടിവച്ചു കൊന്നവര്‍ ,
നാട്ടില്‍ കാത്തിരുന്ന
സ്വന്തം മകനെ 
വാരിപ്പുണര്‍ന്നിട്ടുണ്ടാകില്ലേ ,
മേനിയഴകില്‍ 
അതിസുന്ദരികളായ
പൂമൊട്ടുകളുടെ താഴ്വരയില്‍
പലവട്ടം കയറിയിറങ്ങിയ യന്ത്ര
തോക്കുകള്‍ വയര്‍ പിളര്‍ത്തി
തെരുവില്‍ തള്ളിയ 
സ്ത്രീകള്‍ ഇനിയും
മരിച്ചിട്ടില്ല .


ജനാധിപത്യത്തിന്റെ 
വിത്തുകള്‍ പാകാന്‍
സമാധാനത്തിന്റെ 
ഉരുക്ക് കോട്ടകള്‍
തകര്‍ത്ത് അവര്‍ 
കുരുതിക്കളങ്ങള്‍ തീര്‍ത്തു.
വെടിയൊച്ച നിലക്കാത്ത 
പ്രഭാതങ്ങളെ
ഇനി അവര്‍ ശീലിക്കും
പ്രജകള്‍ പലായനം 
ചെയ്ത യുദ്ധഭൂമിയില്‍
ആര്‍ക്കുവേണ്ടി ഈ ജന 
ആധിപത്യം?
മാനവ ചരിത്രത്തിലെ
പരിവര്‍ത്തന പാതകള്‍ 
ഇത്ര ദയാശൂന്യമോ?
കേള്‍ക്കാതെ പോയ തേങ്ങലുകള്‍
കാതില്‍ അലയടിക്കുന്നു ....


കപട സൌഹൃദത്തിന്റെ
നീരാളി ക്കൈകള്‍ തിരിച്ചറിയുക!
ആയുധ ക്കച്ചവടക്കാരായ 
സാമ്രാജ്യത്വത്തിന്റെ
ശത്രു സമാധാനമാണെന്നു 
തിരിച്ചറിയുക!
ആണവായുധങ്ങളുടെ പേരിലും
തീവ്രവാദത്തിന്റെ പേരിലും
ജനാധിപത്യതിന്റ്റെ പേരിലും
അവര്‍ നമ്മെ കൊന്നൊടുക്കും -
ദയാശൂന്യരായ
സാമ്രാജ്യത്വം മൂര്‍ച്ച കൂട്ടുന്ന 
ആയുധങ്ങള്‍ നാളെ നമുക്ക്
നേരെ ആണെങ്കിലോ ?


ഷിയസ്‌ .

വ്യാഴാഴ്‌ച, ഒക്‌ടോബർ 13, 2011

ചുവന്ന റോസാപ്പൂ .



പ്രണയ നാളില്‍ 
നീ ചൂടിയ റോസാപ്പൂവുകള്‍ക്ക്
തെരുവില്‍ 
കുത്തിയൊലിച്ചൊഴുകിയ 
രക്തത്തിന്‍റെ
നിറമായിരുന്നല്ലോ പെണ്ണെ    ,              


ചിന്തകള്‍ക്ക്
തീപിടിച്ച ഞാന്‍ 
ഗന്ധരാജന്‍
പൂക്കളുടെ മണം തേടി 
നിന്നെലേക്കണഞ്ഞപ്പോള്‍ -
ശവംനാറി പ്പൂക്കളുടെ 
പൂങ്കാവനങ്ങള്‍
എന്നെ കാത്തിരിക്കുന്നത് 
അറിഞ്ഞതേയില്ല .


അവസാനിച്ച 
സന്ധ്യയെയും
പൊഴിഞ്ഞ 
പൂക്കളെയും
മുഷിഞ്ഞ 
കാത്തിരുപ്പുകളെയും
ഓര്‍ത്തു വിഷമിച്ച നമ്മള്‍ ..


പിന്നീട്
ചോരവീണ് കുതിര്‍ന്ന 
മണ്ണിലൂടെ ,തിരകള്‍ പാഞ്ഞു 
കയറിയ തലച്ചോറുകളിലൂടെ
ഭരണ കൂടം കൊന്നു തള്ളിയ 
മനുഷ്യരിലൂടെ ,
കാരാഗ്രഹത്തിലെ 
നിരപരാധികളിലൂടെ
ആയിരം വട്ടം അഴിഞ്ഞു വീണ 
 മാനത്തിന്‍റെ മടിക്കുത്തിലൂടെ...എല്ലാം 


മനസ്സിലെ സന്തോഷം  
കുത്തിയൊലിച്ചു  
പോയപ്പോള്‍ ...
ഓര്‍ക്കുന്നു ഞാന്‍ -
പ്രണയ നാളില്‍ നീ 
ചൂടിയ റോസാപ്പൂവുകള്‍ക്ക്
തെരുവില്‍ 
കുത്തിയൊലിച്ചൊഴുകിയ 
രക്തത്തിന്‍റെ
നിറമായിരുന്നല്ലോ എന്ന് .


ഷിയാസ് .

ബുധനാഴ്‌ച, ഒക്‌ടോബർ 05, 2011

അവസാനത്തെ മനുഷ്യന്‍









മനുഷ്യ മുത്തച്ഛന്റെ 
അവസാനത്തെ 
പേരക്കിടാവും യാത്രയായി ,
നൂറ്റാണ്ടുകള്‍ നീണ്ട 
മനുഷ്യ ചരിത്രം 
ഇവിടെ അവസാനിക്കുന്നു,
പിറന്നു വീണ 
എഴായിരത്തഞ്ഞൂറു കോടി 
മനുഷ്യരും മരിച്ചു കഴിഞ്ഞു ,
ഭൂമി ദേവി പൂര്‍ണ്ണ വിധവയായി .


അവസാന മനുഷ്യന് 
മാത്രം കിട്ടിയ ഭാഗ്യം!!!
അവന്‍റെ ശരീരം മണ്ണിലുപേക്ഷിച്ച് ,
ആത്മാവ് ചിറകടിച്ചുയരുമ്പോള്‍
ഏദന്‍ തോട്ടം മുതല്‍ 
മനുഷ്യ ജീവിതം 
ആദ്യാവസാനം വരെ
അവന്‍റെ മുന്നില്‍ ഒരു ചിത്രം 
പോലെ തെളിഞ്ഞു .


സമാധാനത്തോടെ 
ജീവിച്ച ആദിമ മനുഷ്യനെയും -
കലഹിച്ചു മരിച്ച ആധുനിക മനുഷ്യനെയും 
അവന്‍ കണ്ടു .
ഈ ചെറു ഭൂമിയുടെ 
ആധിപത്യത്തിനായി
കൊടികളെ കൊന്നൊടുക്കി -
ഇരുപതാം നൂറ്റാണ്ടില്‍ ജീവിച്ച 
ഉത്തരാധുനിക മനുഷ്യനെയും അവന്‍ കണ്ടു .


പിന്നീടവന്‍ കണ്ടത് ,
ആര്‍ക്കുമാര്‍ക്കും
ആധിപത്യമില്ലാതെ 
ആരുമാരും ശക്തരല്ലാതെ
പേക്കോലങ്ങളായ 
അവസാനത്തെ മനുഷ്യ ക്കൂട്ടത്തെ,
അവര്‍ക്ക് പിന്നിലുപെക്ഷിക്കപ്പെട്ട 
സ്വര്‍ണ്ണ മലകളെ -
ഇരുപതാം നൂറ്റാണ്ടില്‍ 
ജീവിച്ച മനുഷ്യര്‍ വെട്ടിപ്പിടിച്ച
സ്വര്‍ണ്ണത്തിന്റെ മലകളും 
അച്ചടിച്ച നോട്ടുകളും
കെട്ടിപ്പൊക്കിയ കൊട്ടാരങ്ങളും 
ഉപയോഗിക്കാന്‍ കഴിയാതെ ,
പേക്കോലങ്ങളായ അവസാന മനുഷ്യര്‍ 
ഭക്ഷണത്തിന് വേണ്ടി 
അലയുന്നതും അയാള്‍ കണ്ടു .


പേക്കോലങ്ങളായ 
ആ അവസാന മനുഷ്യര്‍ 
എവിടെയൊക്കെയോ
ആദിമ മനുഷ്യനെ ഓര്‍മ്മപ്പെടുത്തി .


മനുഷ്യനല്ലാത്ത ജീവജാലങ്ങള്‍ക്കും 
വൃക്ഷ ലതാതികള്‍ക്കും
ദൈവങ്ങളില്ലാത്തത് പോലെ ,
അവസാന മനുഷ്യര്‍ക്കും 
ദൈവങ്ങളില്ലായിരുന്നു -
കാരണം ദൈവത്തിന്റെ പേരില്‍ 
ഭിന്നിപ്പിച്ച് നിര്‍ത്തി
ആധിപത്യം സ്ഥാപിക്കാന്‍ 
അക്കാലത്ത് ആരുമില്ലായിരുന്നു .


കരുതി വച്ചിരുന്ന ആണവായുധങ്ങള്‍
പൊട്ടിത്തെറിച്ച് ഭൂമി ദേവി വിധവ യായപ്പോള്‍
മനുഷ്യന്‍ എന്ന അഹങ്കാരി നേടിയതെന്താണ് ?


ദൈവങ്ങളുടെ പേരില്‍ 
തെരുവില്‍ വെന്തു മരിച്ച 
മനുഷ്യരെ ക്കുറിച്ചോര്‍ത്ത്അയാള്‍ 
സഹതപിച്ചു ,
ഹേ മനുഷ്യ നീ അത്രയ്ക്ക് വിഡ്ഢി യായിരുന്നോ !!!


അവസാനം മരിച്ച ആ മനുഷ്യന്
ജാതിയും മതവും ഉണ്ടായിരുന്നോ ?
ദയയില്ലാത്ത ഒരു ഹൃദയമുണ്ടായിരുന്നോ ?
കാഴ്ചയില്ലാത്ത കണ്ണു കളുണ്ടായിരുന്നോ ?
വിലങ്ങു വക്കപ്പെട്ട കൈകളും
വിധേയപ്പെട്ട മനസ്സും,
ശബ്ദിക്കാത്ത നാവുകളും, ഉണ്ടായിരുന്നോ ?
അയാള്‍ ഒരു പ്രവാസി യായിരുന്നോ ?
അയാളുടെ പേരെന്തായിരുന്നു ?








ഷിയാസ് .

വെള്ളിയാഴ്‌ച, സെപ്റ്റംബർ 23, 2011

കാലമേ നിന്നോടൊരു ചോദ്യം





ഇനിയുമെത്രനാള്‍ നിന്‍റെയീ
ചിറകില്ലാ തോണിയില്‍
ഞങ്ങളെയും കൊണ്ടീ യാത്ര ?


ഏതു നിലയില്ലാ കയത്തിലേക്ക്
ഞങ്ങളേയുമെടുത്ത്‌ മറയുന്നു നീ ?


എന്നുമീ ചൈതന്യ സന്ധ്യകള്‍
ഞങ്ങള്‍ക്ക് നീ നല്‍കാത്തതെന്തേ ?


നിന്നില്‍ വീണണഞ്ഞ്
കരിന്തിരി കത്തി പൊഴിഞ്ഞു പോയ,
പൂര്‍വ്വ ജന്മ ദേഹങ്ങള്‍
നിന്നിലെ ഏത് കൊമ്പില്‍ കൂട് കൂട്ടി ?


അശാന്തിയുടെ 
ആകാശ നീളം -
പട്ടിണിയുടെ 
മുത്തുകളാക്കി ,
ക്രൂരതയുടെ 
പൊട്ടാത്ത നൂലില്‍ 
കോര്‍ത്ത് ‌,
മനുഷ്യന്‍റെ മാറില്‍
അണിയിച്ചതെന്തിനു നീ ?


താരാട്ട് തൊട്ടിലില്‍ 
താണ്ടവമാടി
രസിക്കുന്ന നിന്‍റെ
കണ്ണുകള്‍ ഒരിക്കലും നനയാറില്ലേ  


അമ്മേ കാലമേ -
നിന്‍റെ മക്കള്‍ ഞങ്ങള്‍ക്ക് , 
നിന്നില്‍ തന്നെയോ ചിത ?


ഷിയാസ് ..

വ്യാഴാഴ്‌ച, സെപ്റ്റംബർ 22, 2011

വിമോചകന്‍















ഇനിയൊരു 
പ്രഭാതമുണ്ടാകുമോ ?
അവിടെ 
മനുഷ്യരുണ്ടാകുമോ?
അപ്പോഴേക്കും
കൈവരികളായി 
പിരിഞ്ഞു വറ്റിപ്പോവില്ലേ നമ്മള്‍ .


പിഞ്ചുകുഞ്ഞുങ്ങള്‍ 
കണ്ണ്ചിമ്മി 
തുറക്കുന്നതെങ്ങോട്ടായിരിക്കും?
അവര്‍ കുരുതിക്കളമാക്കിയ 
രണഭൂമിയിലേക്കായിരിക്കില്ലേ ?
മണ്ണിനു വേണ്ടി 
മനുഷ്യനെ ക്കൊല്ലുന്ന 
ഈ യുദ്ധ ഭൂമിയില്‍ -
ഞാനും പിറന്നു 
പോയല്ലോ ദൈവമേ .


എന്റെ പിഞ്ചു മക്കള്‍‌ക്ക് 
ഒരു കുടില് കെട്ടാന്‍
ഈ മണ്ണില്‍ ഒരിടം 
തേടി ഞാനലയുന്നു,
എഴുനൂറു കോടി ജനങ്ങളില്‍ 
ഞാനൊരു ഹൃദയം തേടി തളരുന്നു,
വിപ്ലവത്തിന്റെ ചുവന്ന 
പുതപ്പിനുള്ളില്‍
ഞാനൊളിച്ചു കഴിയുന്നു,
ഭയത്തോടെ പടവെട്ടുന്ന 
ഭീരുവായ പോരാളിയാണ് ഞാന്‍ .


അശക്തരായ 
കരയുന്ന ജന 
കോടികള്‍ക്ക് വേണ്ടി -
ജയിക്കാത്ത 
യുദ്ധത്തിലേക്ക് 
ഞാന്‍ തേരോടിച്ചു 
തളരുമ്പോള്‍ ,
വരേണ്യ വര്‍ഗത്തിന്റെ 
ഖട്ഗ മേറ്റ് പിടഞ്ഞു 
മരിക്കുന്ന എന്റെ മുഖത്ത് -
നിങ്ങള്‍ക്ക് നല്‍കാന്‍ കഴിയാതെ പോയ
സ്വര്‍ഗ്ഗ രാജ്യത്തിന്റെ ചിത്രം കാണാം!!!! .


പിന്നെയും 
നിങ്ങള്‍ 
ഒരു വിമോചകന് 
വേണ്ടി കാത്തിരിക്കണം ....


ഷിയാസ് .

ബുധനാഴ്‌ച, സെപ്റ്റംബർ 21, 2011

യാത്ര



















എല്ലാവരും മരിച്ച - ഈ സ്മശാനത്തില്‍ ഞാനെന്‍റെ ശവവും കൂടി ഉപേക്ഷിക്കട്ടെ .
മൃത്യുവിനെ വാരിപ്പുണര്‍ന്ന് നിന്നോട് യാത്ര പറഞ്ഞ് ഞാനിറങ്ങട്ടെ .

ആത്മാവ് തേടിയുള്ള ഈ യാത്രയില്‍ ഞാന്‍ കഴുവേറ്റപ്പെടാം
വിഷ പാനം നടത്തി എന്നോടൊപ്പം വരാന്‍ നീ ശ്രമിക്കരുത്

കീറിമുറിക്കപ്പെട്ട ആത്മാക്കളാണ് എന്റെ സഹയാത്രികര്‍
വേദനയുടെ ദീന രോദനങ്ങളാണ് എന്റെ സംഗീതം .

നിങ്ങളുടെ നൈരാശ്യത്തെ ഞാന്‍ കുടിച്ചു വറ്റിക്കും
നിങ്ങളുടെ പാപങ്ങളാല്‍ തീര്‍ത്ത ശരശയ്യയില്‍ ഞാന്‍ അനന്ത ശയനനാകും .

ശരീരങ്ങള്‍ കലഹിക്കുന്ന നിങ്ങളിലേക്ക് ‌ ,പരകായ പ്രവേശത്തിലൂടെ ഞാന്‍ തിരികെയെത്തും .
വരണ്ടുണങ്ങിയ നിങ്ങളുടെ ചുണ്ടിലേക്ക്‌ ഞാന്‍ മുന്തിരി ച്ചാര്‍ പകരും ..

ചൊവ്വാഴ്ച, സെപ്റ്റംബർ 20, 2011

സന്ധ്യ

















ഇനിയില്ലെരിക്കലും  ഈ വഴി സന്ധ്യേ 
ആവണികള്‍ 
ഉമ്മവക്കാത്തോരീ 
നാട്ടു വഴിയെ...
നെല്‍ക്കതിര്‍ 
 നൃത്തം വക്കാത്തോരീ 
വയല്‍ വരമ്പിലൂടെ...
സന്ധ്യകള്‍ 
കഥപറയാത്തോരീ 
മാവിന്‍ ചുവട്ടിലൂടെ...
ആത്മാവില്‍ 
ഉമ്മവച്ചുറങ്ങാത്തോരീ 
 നദി ക്കരയിലൂടെ....
കണിക്കൊന്നകള്‍ 
പ്രണയിക്കാത്തോരീ 
വസന്തത്തിലൂടെ .....

ഇനി ഞാന്‍ തിരിഞ്ഞു നടക്കട്ടെ

ഇലഞ്ഞിപ്പൂ മണം 
തങ്ങിയ നിന്‍ 
മുടിയിഴകളില്‍ നിന്നും...
പൂതിയോടെ 
വാരിപ്പുണര്‍ന്ന 
 പുഴ മണ്‍ ‍ തരികളില്‍ നിന്നും...
വയല്‍പ്പൂക്കള്‍ 
കരഞ്ഞു തളര്‍ന്ന 
ഈ മരിച്ച മണ്ണില്‍ നിന്നും...
പരല്‍ മീനുകള്‍ 
ചത്ത്‌ പൊങ്ങിയ 
പാന പാത്രത്തില്‍ നിന്നും...

എന്നിട്ട് ഞാന്‍ കയറിചെല്ലട്ടെ

അന്തരിച്ച പൂക്കളെ 
അടക്കം ചെയ്ത 
കല്ലറകളിലേക്ക്....
നിശാ ഗന്ധികളെ 
വിധവകളാക്കിയ 
നിലാവിലേക്ക്...
നാല്‍ ക്കവലകളില്‍ 
നാട്ടിയ കഴുമരങ്ങളിലേക്ക്....
മുലകളില്‍ നിന്ന് 
രക്തം ചുരത്തിയ 
മാതാക്കളിലേക്ക്....
താണ്ഡവ മാടുന്ന 
ശൈശവ പട്ടിണി 
വേളികളിലേക്ക്...
വിഹായസ്സിലേക്ക് 
പറന്നുയര്‍ന്ന 
മനസ്സിന്റെ 
ആര്‍ദ്രതയിലേക്ക് ‌....

ഇവിടെ നിന്നും 
ഇനിയില്ലൊരിക്കലും ആ വഴി സന്ധ്യേ .

ഷിയാസ് ...

തിങ്കളാഴ്‌ച, സെപ്റ്റംബർ 19, 2011

കാമുകി





















കാമിനികള്‍ 
ഉടുത്തെറിഞ്ഞ 
മഞ്ഞ പ്പുടവയിലെ
വെള്ള പ്പുള്ളികള്‍ 
ഞാനായിരുന്നു..

മുന്തിരി വള്ളികള്‍ 
പടര്‍ന്നു കയറിയ
എന്‍റെ ഹൃദയം ,
അവര്‍ താഴ്വരകളിലേക്ക്
വലിച്ചെറിഞ്ഞ് 
പൊട്ടിച്ചിരിച്ചു .

നൃത്തമാടിയ 
അവളെ നോക്കി ഞാന്‍
ചിരിച്ചപ്പോള്‍ ,
ചുടല പ്പറമ്പിലെ 
യക്ഷിയെ പ്പോലെ
അവളെന്നെ ഭയപ്പെടുത്തി .

പുലരിയില്‍ ഞാന്‍ 
കോര്‍ത്ത ഇലഞ്ഞിപ്പൂ 
മാലകള്‍ എന്‍റെ 
 കൈവെള്ള യിലിരുന്ന് 
കരഞ്ഞു കരഞ്ഞ് വാടി പ്പോയി .

ഹൃദയം തരാതെ 
കൊതിപ്പിച്ച്
എന്‍റെ ദിന രാത്രങ്ങളില്‍ 
 രൌദ്ര നൃത്തമാടി
എന്‍റെ സ്വപ്നങ്ങളില്‍ 
നിന്ന് പ്രണയം മായ്ച്ച്
വരി വരിയായി അവര്‍ 
പടിയിറങ്ങിയപ്പോള്‍

ഞാന്‍,
ഒരു ശില പോലെ വരണ്ട്
മഞ്ഞു പോലെ ഉരുകി
രാതി പോലെ ഇരുണ്ട്
മാമ്പൂ പോലെ പൊഴിഞ്ഞ്
അഗ്നിയില്‍ ഹോമിച്ച്

കാണാത്ത കബനിയില്‍ എന്നെ അടക്കം ചെയ്തു....

ഷിയാസ് .

ഞായറാഴ്‌ച, സെപ്റ്റംബർ 18, 2011

ദുഖത്തിന്‍റെ മാറാപ്പ്

































അശ്രുവില്‍ അലിയാത്തോരെന്‍ 

ദുഖത്തെഹൃദയത്തില്‍ ഉരുകാത്തോരീ 

വജ്ര വികാരത്തെഎങ്ങനെ ഞാനലിയിക്കും

കീറി മുറിച്ചെറിയട്ടെ 

ഞാനെന്‍ ഒരുപിടിയുള്ളോരീ 

മാംസപിണ്ടത്തെ ,


ഒന്ന് ചിരിക്കൂ 

എന്‍റെ മൌനമേ

കരഞ്ഞു ഞാന്‍ 

തളര്ന്നീ സായം 

സന്ധ്യയില്‍

ഒരിതള്‍ പൂവിന്റെ 

തലോടലിനായി കേഴുന്നു .


ജീവിത നാടക 

തിരശീല വീഴാന്‍ 

ഇനി എത്ര നാഴിക

പുത്ര പൌത്ര 

സൌഭാഗ്യങ്ങലെല്ലാം 

പറന്നു പോയീ

പ്രാണനെ കീറി മുറി ച്ചെന്‍ 

 പ്രിയതമയും കടന്നു പോയീ,

ഇന്ന് ,ചിറകടിച്ച് പറന്നു പോകുന്ന 

കിളികളെ നോക്കി ഞാന്‍ കരയുന്നു .


സദനത്തില്‍ 

ഈ സന്ധ്യയില്‍ 

ഒരു രാത്രികൂടി 

എനിക്ക് വയ്യ ,

യാമങ്ങള്‍ 

ഇഴഞ്ഞു നീങ്ങുന്ന 

ഇന്നത്തെ രാത്രിയില്‍

ദുഖത്തിന്‍റെ മാറാപ്പ് 

മുറ്റത്തെ മാവില്‍ 

കൊരുത്ത്,

ചീവീടുകളുടെ താരാട്ട് കേട്ട്, 
അവസാനമായി 
മിന്നാമിനുങ്ങുകളെ കണ്ട്,
മുരളുന്ന മൂങ്ങകളോട് 
യാത്ര പറഞ്ഞ്,
അമ്മയുടെ 
ഉദരത്തില്‍ വീണു 
മുള പൊട്ടിയ
ഞാന്‍ എന്ന 
ഈ മഹാ പ്രഹേളിക 
എന്‍റെ യാത്രയുടെ 
ഒന്നാം പാദം 
അവസാനിപ്പിക്കും .


മരണമില്ലാത്ത 

മരണമെന്ന 

മഹാ ഭിഷഗ്വരനെ 

വരിച്ച് ഞാന്‍ യാത്രയാകും .



ഷിയാസ് ...
ദുഖത്തിന്‍റെ മാറാപ്പ്

അശ്രുവില്‍ അലിയാത്തോരെന്‍ ദുഖത്തെ
ഹൃദയത്തില്‍ ഉരുകാത്തോരീ വജ്ര വികാരത്തെ
എങ്ങനെ ഞാനലിയിക്കും
കീറി മുറിച്ചെറിയട്ടെ ഞാനെന്‍ ഒരുപിടിയുള്ളോരീ മാംസപിണ്ടത്തെ.

ഒന്ന് ചിരിക്കൂ എന്‍റെ മൌനമേ
കരഞ്ഞു ഞാന്‍ തളര്ന്നീ സായം സന്ധ്യയില്‍
ഒരിതള്‍ പൂവിന്റെ തലോടലിനായി കേഴുന്നു .

ജീവിത നാടക തിരശീല വീഴാന്‍ ഇനി എത്ര നാഴിക
പുത്ര പൌത്ര സൌഭാഗ്യങ്ങലെല്ലാം പറന്നു പോയീ
പ്രാണനെ കീറി മുറി ച്ചെന്‍ പ്രിയതമയും കടന്നു പോയീ
ചിറകടിച്ച് പറന്നു പോകുന്ന കിളികളെ നോക്കി ഞാന്‍ വാവിട്ടു കരയുന്നു.

സദനത്തില്‍ ഈ സന്ധ്യയില്‍ ഒരു രാത്രികൂടി എനിക്ക് വയ്യ
യാമങ്ങള്‍ ഇഴഞ്ഞു നീങ്ങുന്ന ഇന്നത്തെ രാത്രിയില്‍
ദുഖത്തിന്‍റെ മാറാപ്പ് മുറ്റത്തെ മാവില്‍ കൊരുത്ത്
ചീവീടുകളുടെ താരാട്ട് കേട്ട്, അവസാനമായി മിന്നാമിനുങ്ങുകളെ കണ്ട്
മുരളുന്ന മൂങ്ങകളോട് യാത്ര പറഞ്ഞ്,അമ്മയുടെ ഉദരത്തില്‍ വീണു മുള പൊട്ടിയ
ഞാന്‍ എന്ന ഈ മഹാ പ്രഹേളിക എന്‍റെ യാത്രയുടെ ഒന്നാം പാദം അവസാനിപ്പിക്കും .
മരണമില്ലാത്ത മരണമെന്ന മഹാ ഭിഷഗ്വരനെ വരിച്ച് ഞാന്‍ യാത്രയാകും .

ശനിയാഴ്‌ച, സെപ്റ്റംബർ 17, 2011


പുനര്‍ജന്മം

അമ്മേ
എനിക്കിനിയൊരു പുനര്‍ ജന്മമുണ്ടോ
ഈ കൊടും കാട്ടില്‍ ശിലയായി ഞാന്‍
ഉപേക്ഷിക്കപ്പെട്ടു
എന്റെ കണ്ണുകള്‍ കെട്ടിയിരിക്കുന്നു
എനിക്കൊന്നും കാണാന്‍ കഴിയുന്നില്ല
ശിലയില്‍ തട്ടി ഞാന്‍ വീഴുന്നു
അമ്മയുടെ ആ പഴയ മകനല്ല ഞാന്‍
എന്റെ കൈകളില്‍ വിലങ്ങാണമ്മേ
അവരെന്നെ തടവിലാക്കി
എനിക്ക് ശബ്ദിക്കാന്‍ പോലും കഴിയുന്നില്ല
അവരെന്‍റെ നാവരിഞ്ഞു
ശബ്ദമില്ലാതെ എനിക്കീ ശരീരം മാത്രമായി വേണ്ട
എന്റെ മക്കളാണമ്മേ എന്റെ ചിന്തകളും വാക്കുകളും
എന്റെ മക്കളില്ലാതെ എനിക്കീ ജീവിതം വേണ്ട
എന്റെ കൈ പിടക്കാന്‍ ആരുമില്ലേ
എന്റെ കണ്ണുകളിലെ കെട്ടഴിക്കൂ
എന്റെ കൈ വിലങ്ങുകള്‍ ഒന്നഴിക്കൂ
എനിക്ക് ചിന്തിക്കണം
എനിക്കെഴുതണം ,എനിക്ക് പറയണം
പറയാതെ എഴുതാതെ ചിന്തകള്‍
കൂട്ടിമുട്ടി എന്റെ തലച്ചോറ് പൊട്ടി ഞാന്‍
മരിക്കുന്നത് നിങ്ങളറിയും
അന്നും നിങ്ങള്‍ തീന്‍ മേശയില്‍ സദ്യയൊരുക്കി
എന്റെ ശവം വീഞ്ഞില്‍ മുക്കി വിളമ്പു മോ ?

മകനെ എവിടെ നിന്റെ സുഹൃത്തുക്കള്‍?
എനിക്കറി യില്ലമ്മേ ആരായിരുന്നു
എന്റെ സുഹൃത്തുക്കള്‍ എന്ന്
എനിക്കാരുമില്ലായിരുന്നു
ആരെയും സ്വാധീനിക്കാന്‍ എനിക്കായില്ല
ഒരു പിന്‍വാ തിലിലും ഞാന്‍ മുട്ടിയില്ല
ഞാന്‍ ചിന്തിച്ചതല്ല സൗഹൃദം
അത് മറ്റെന്തോ ആണെന്ന് തോന്നുന്നു ഇപ്പോള്‍
എന്നെ ആര്‍ക്കും വേണ്ട
ഞാന്‍ പോകുന്നമ്മേ
സോമാലിയിലേക്ക് ,ആഫ്രിക്കയിലേക്ക്
അവിടെയാണെന്‍റെ ബാക്കിയുള്ള ജീവിതം
ജീവനുള്ള ശവങ്ങളുണ്ടവിടെ
കണ്ണുനീര്‍ വറ്റിയ കറുത്ത ജീവനുള്ള
ചെറു മാംസ പിണ്ടങ്ങലുണ്ടവിടെ
ചത്ത്‌ വീഴുന്ന മക്കളെ അവിടത്തന്നെ
ഉപോക്ഷിച്ച് മരുഭൂമിയിലൂടെ
വെള്ളത്തിനു വേണ്ടി അലയുന്ന അമ്മ മാരുണ്ടാവിടെ
ചത്ത്‌ വീഴുന്ന ആ മക്കളോടൊപ്പം
ഞാന്‍ കിടന്നുറങ്ങും
അവരോടൊപ്പം ഞാന്‍ പട്ടിണി കിടക്കും
അവരോടൊപ്പം ഞാന്‍ ചത്ത്‌ വീഴും .


ദൂരെ ഇതെല്ലാം കണ്ടു എന്റെ ജീസസ്
വിഷമിച്ചിരിക്കുന്നുണ്ടായിരിക്കും
ഞാന്‍ ജീസസിനോട് പറയും
അങ്ങ് വിഷമിക്കരുത്
എനിക്കിത് സന്തോഷമാണ്
എന്നെ അറിയുന്നവന്‍ നീ മാത്രമല്ലെ
നിന്‍റെ മുള്‍ ക്കിരീടം കണ്ട് ചങ്ക് പൊട്ടി
ക്കരഞ്ഞവനല്ലേ ഞാന്‍
ജീസസ് ..നിനക്കുവേണ്ടി ഇവിടെ
മരിച്ചുവീണ ഈ മക്കളെ പെറുക്കിയെടുത്തു
ഞാന്‍ വരുന്നു ,നിന്‍റെ മടിത്തട്ടിലേക്ക് .