ആകെ പേജ്‌കാഴ്‌ചകള്‍

ശനിയാഴ്‌ച, ഒക്‌ടോബർ 22, 2011

ജന ആധിപത്യം




ഒരു ലാവ പോലെ 
ഉരുകിയൊലി ച്ചൊഴുകി
പെയ്തിറങ്ങുന്നു 
സാമ്രാജ്യത്വ ദംഷ്ട്രകള്‍
ലോക രാജ്യങ്ങളിലേക്ക് ,
അമ്മമാരിലും കുഞ്ഞു മക്കളിലും
നൂതന ആയുധങ്ങള്‍ 
സംഹാര ശക്തി പരീക്ഷിക്കുന്നു .
ഇനി അത് വില്‍ക്കാം ,
മധേഷ്യയില്‍ ലക്ഷങ്ങളെ
കൊന്നൊടുക്കി വിജയം
 ഉറപ്പിച്ച ആയുധങ്ങള്‍
മോഹ വിലക്ക് വില്‍ക്കാം
ആര്‍ക്കു വില്‍ക്കണം ,ആര് വാങ്ങും ?


സമാധാനമാണ് 
ആയുധങ്ങളുടെ ശത്രു
തകര്‍ക്കണം ഈ ശത്രുവിനെ ,
ഉണ്ടാക്കണം ഒരു
തീവ്രവാദ ശക്തിയെ ,
അങ്ങനെ അവര്‍ വീണ്ടും
തീവ്ര വാദികളെ ഉണ്ടാക്കി
രാജ്യങ്ങളില്‍ ഭീതി വിതച്ചു ,
രാജ്യങ്ങള്‍ ഭയന്ന് വിറച്ച്
പ്രതിരോധിക്കാന്‍
 ആയുധങ്ങള്‍ വാങ്ങിക്കൂട്ടി
സംഹാര ശക്തി 
പരീക്ഷിച്ചുറപ്പിച്ച ആയുധങ്ങള്‍
മോഹവിലക്ക്‌ വാങ്ങി - 
നാടിന്റ്റെ രക്ഷക്ക്
ഇല്ലാത്ത ശത്രുവിനെ 
പ്രതിരോധിക്കാന്‍
യഥാര്‍ത്ഥ ശത്രു ആരെന്നറിയാതെ .


ശവക്കൂനകള്‍ക്ക് മേല്‍
ജനാധിപത്യത്തിന്റെ 
കൊടി നാട്ടി
ലക്ഷങ്ങള്‍ക്ക് മേല്‍ 
തീമഴപെയ്യിച്ച പട്ടാളക്കാര്‍
 വിശ്രമ ത്തിലാണിപ്പോള്‍ ,
മരിക്കുന്നതിനു മുന്‍പ്-
ദൈന്യതയോടെ 
കൈകൂപ്പി യാജിച്ചവരെ
ചിരിച്ചുകൊണ്ട് 
കൊന്നൊടുക്കിയ കഥകള്‍
പറയുന്നുണ്ടാവും അവര്‍ ,
ഭയന്നോടിയ ബാലനെ
ഒരു കുപ്പി മദ്യത്തിന്
തമാശക്ക് പന്തയം 
വച്ച് ദൂരെ നിന്നും
വെടിവച്ചു കൊന്നവര്‍ ,
നാട്ടില്‍ കാത്തിരുന്ന
സ്വന്തം മകനെ 
വാരിപ്പുണര്‍ന്നിട്ടുണ്ടാകില്ലേ ,
മേനിയഴകില്‍ 
അതിസുന്ദരികളായ
പൂമൊട്ടുകളുടെ താഴ്വരയില്‍
പലവട്ടം കയറിയിറങ്ങിയ യന്ത്ര
തോക്കുകള്‍ വയര്‍ പിളര്‍ത്തി
തെരുവില്‍ തള്ളിയ 
സ്ത്രീകള്‍ ഇനിയും
മരിച്ചിട്ടില്ല .


ജനാധിപത്യത്തിന്റെ 
വിത്തുകള്‍ പാകാന്‍
സമാധാനത്തിന്റെ 
ഉരുക്ക് കോട്ടകള്‍
തകര്‍ത്ത് അവര്‍ 
കുരുതിക്കളങ്ങള്‍ തീര്‍ത്തു.
വെടിയൊച്ച നിലക്കാത്ത 
പ്രഭാതങ്ങളെ
ഇനി അവര്‍ ശീലിക്കും
പ്രജകള്‍ പലായനം 
ചെയ്ത യുദ്ധഭൂമിയില്‍
ആര്‍ക്കുവേണ്ടി ഈ ജന 
ആധിപത്യം?
മാനവ ചരിത്രത്തിലെ
പരിവര്‍ത്തന പാതകള്‍ 
ഇത്ര ദയാശൂന്യമോ?
കേള്‍ക്കാതെ പോയ തേങ്ങലുകള്‍
കാതില്‍ അലയടിക്കുന്നു ....


കപട സൌഹൃദത്തിന്റെ
നീരാളി ക്കൈകള്‍ തിരിച്ചറിയുക!
ആയുധ ക്കച്ചവടക്കാരായ 
സാമ്രാജ്യത്വത്തിന്റെ
ശത്രു സമാധാനമാണെന്നു 
തിരിച്ചറിയുക!
ആണവായുധങ്ങളുടെ പേരിലും
തീവ്രവാദത്തിന്റെ പേരിലും
ജനാധിപത്യതിന്റ്റെ പേരിലും
അവര്‍ നമ്മെ കൊന്നൊടുക്കും -
ദയാശൂന്യരായ
സാമ്രാജ്യത്വം മൂര്‍ച്ച കൂട്ടുന്ന 
ആയുധങ്ങള്‍ നാളെ നമുക്ക്
നേരെ ആണെങ്കിലോ ?


ഷിയസ്‌ .

വ്യാഴാഴ്‌ച, ഒക്‌ടോബർ 13, 2011

ചുവന്ന റോസാപ്പൂ .



പ്രണയ നാളില്‍ 
നീ ചൂടിയ റോസാപ്പൂവുകള്‍ക്ക്
തെരുവില്‍ 
കുത്തിയൊലിച്ചൊഴുകിയ 
രക്തത്തിന്‍റെ
നിറമായിരുന്നല്ലോ പെണ്ണെ    ,              


ചിന്തകള്‍ക്ക്
തീപിടിച്ച ഞാന്‍ 
ഗന്ധരാജന്‍
പൂക്കളുടെ മണം തേടി 
നിന്നെലേക്കണഞ്ഞപ്പോള്‍ -
ശവംനാറി പ്പൂക്കളുടെ 
പൂങ്കാവനങ്ങള്‍
എന്നെ കാത്തിരിക്കുന്നത് 
അറിഞ്ഞതേയില്ല .


അവസാനിച്ച 
സന്ധ്യയെയും
പൊഴിഞ്ഞ 
പൂക്കളെയും
മുഷിഞ്ഞ 
കാത്തിരുപ്പുകളെയും
ഓര്‍ത്തു വിഷമിച്ച നമ്മള്‍ ..


പിന്നീട്
ചോരവീണ് കുതിര്‍ന്ന 
മണ്ണിലൂടെ ,തിരകള്‍ പാഞ്ഞു 
കയറിയ തലച്ചോറുകളിലൂടെ
ഭരണ കൂടം കൊന്നു തള്ളിയ 
മനുഷ്യരിലൂടെ ,
കാരാഗ്രഹത്തിലെ 
നിരപരാധികളിലൂടെ
ആയിരം വട്ടം അഴിഞ്ഞു വീണ 
 മാനത്തിന്‍റെ മടിക്കുത്തിലൂടെ...എല്ലാം 


മനസ്സിലെ സന്തോഷം  
കുത്തിയൊലിച്ചു  
പോയപ്പോള്‍ ...
ഓര്‍ക്കുന്നു ഞാന്‍ -
പ്രണയ നാളില്‍ നീ 
ചൂടിയ റോസാപ്പൂവുകള്‍ക്ക്
തെരുവില്‍ 
കുത്തിയൊലിച്ചൊഴുകിയ 
രക്തത്തിന്‍റെ
നിറമായിരുന്നല്ലോ എന്ന് .


ഷിയാസ് .

ബുധനാഴ്‌ച, ഒക്‌ടോബർ 05, 2011

അവസാനത്തെ മനുഷ്യന്‍









മനുഷ്യ മുത്തച്ഛന്റെ 
അവസാനത്തെ 
പേരക്കിടാവും യാത്രയായി ,
നൂറ്റാണ്ടുകള്‍ നീണ്ട 
മനുഷ്യ ചരിത്രം 
ഇവിടെ അവസാനിക്കുന്നു,
പിറന്നു വീണ 
എഴായിരത്തഞ്ഞൂറു കോടി 
മനുഷ്യരും മരിച്ചു കഴിഞ്ഞു ,
ഭൂമി ദേവി പൂര്‍ണ്ണ വിധവയായി .


അവസാന മനുഷ്യന് 
മാത്രം കിട്ടിയ ഭാഗ്യം!!!
അവന്‍റെ ശരീരം മണ്ണിലുപേക്ഷിച്ച് ,
ആത്മാവ് ചിറകടിച്ചുയരുമ്പോള്‍
ഏദന്‍ തോട്ടം മുതല്‍ 
മനുഷ്യ ജീവിതം 
ആദ്യാവസാനം വരെ
അവന്‍റെ മുന്നില്‍ ഒരു ചിത്രം 
പോലെ തെളിഞ്ഞു .


സമാധാനത്തോടെ 
ജീവിച്ച ആദിമ മനുഷ്യനെയും -
കലഹിച്ചു മരിച്ച ആധുനിക മനുഷ്യനെയും 
അവന്‍ കണ്ടു .
ഈ ചെറു ഭൂമിയുടെ 
ആധിപത്യത്തിനായി
കൊടികളെ കൊന്നൊടുക്കി -
ഇരുപതാം നൂറ്റാണ്ടില്‍ ജീവിച്ച 
ഉത്തരാധുനിക മനുഷ്യനെയും അവന്‍ കണ്ടു .


പിന്നീടവന്‍ കണ്ടത് ,
ആര്‍ക്കുമാര്‍ക്കും
ആധിപത്യമില്ലാതെ 
ആരുമാരും ശക്തരല്ലാതെ
പേക്കോലങ്ങളായ 
അവസാനത്തെ മനുഷ്യ ക്കൂട്ടത്തെ,
അവര്‍ക്ക് പിന്നിലുപെക്ഷിക്കപ്പെട്ട 
സ്വര്‍ണ്ണ മലകളെ -
ഇരുപതാം നൂറ്റാണ്ടില്‍ 
ജീവിച്ച മനുഷ്യര്‍ വെട്ടിപ്പിടിച്ച
സ്വര്‍ണ്ണത്തിന്റെ മലകളും 
അച്ചടിച്ച നോട്ടുകളും
കെട്ടിപ്പൊക്കിയ കൊട്ടാരങ്ങളും 
ഉപയോഗിക്കാന്‍ കഴിയാതെ ,
പേക്കോലങ്ങളായ അവസാന മനുഷ്യര്‍ 
ഭക്ഷണത്തിന് വേണ്ടി 
അലയുന്നതും അയാള്‍ കണ്ടു .


പേക്കോലങ്ങളായ 
ആ അവസാന മനുഷ്യര്‍ 
എവിടെയൊക്കെയോ
ആദിമ മനുഷ്യനെ ഓര്‍മ്മപ്പെടുത്തി .


മനുഷ്യനല്ലാത്ത ജീവജാലങ്ങള്‍ക്കും 
വൃക്ഷ ലതാതികള്‍ക്കും
ദൈവങ്ങളില്ലാത്തത് പോലെ ,
അവസാന മനുഷ്യര്‍ക്കും 
ദൈവങ്ങളില്ലായിരുന്നു -
കാരണം ദൈവത്തിന്റെ പേരില്‍ 
ഭിന്നിപ്പിച്ച് നിര്‍ത്തി
ആധിപത്യം സ്ഥാപിക്കാന്‍ 
അക്കാലത്ത് ആരുമില്ലായിരുന്നു .


കരുതി വച്ചിരുന്ന ആണവായുധങ്ങള്‍
പൊട്ടിത്തെറിച്ച് ഭൂമി ദേവി വിധവ യായപ്പോള്‍
മനുഷ്യന്‍ എന്ന അഹങ്കാരി നേടിയതെന്താണ് ?


ദൈവങ്ങളുടെ പേരില്‍ 
തെരുവില്‍ വെന്തു മരിച്ച 
മനുഷ്യരെ ക്കുറിച്ചോര്‍ത്ത്അയാള്‍ 
സഹതപിച്ചു ,
ഹേ മനുഷ്യ നീ അത്രയ്ക്ക് വിഡ്ഢി യായിരുന്നോ !!!


അവസാനം മരിച്ച ആ മനുഷ്യന്
ജാതിയും മതവും ഉണ്ടായിരുന്നോ ?
ദയയില്ലാത്ത ഒരു ഹൃദയമുണ്ടായിരുന്നോ ?
കാഴ്ചയില്ലാത്ത കണ്ണു കളുണ്ടായിരുന്നോ ?
വിലങ്ങു വക്കപ്പെട്ട കൈകളും
വിധേയപ്പെട്ട മനസ്സും,
ശബ്ദിക്കാത്ത നാവുകളും, ഉണ്ടായിരുന്നോ ?
അയാള്‍ ഒരു പ്രവാസി യായിരുന്നോ ?
അയാളുടെ പേരെന്തായിരുന്നു ?








ഷിയാസ് .