ആകെ പേജ്‌കാഴ്‌ചകള്‍

വ്യാഴാഴ്‌ച, ജൂൺ 25, 2015

വീട്


സ്വപ്നമെന്ന് പലരും
വിശേഷിപ്പിക്കുന്ന
കല്ലും മണ്ണും ചേർത്ത് കുഴച്ച് 
പെട്ടികൾ പോലെ നിരത്തി
ഉയർത്തി പണിയുന്ന ഒരു കൂട്
ആനന്ദം പകരുന്ന
ഇരിപ്പടങ്ങൾ
അനുഭൂതി നൽകുന്ന
കിടക്കകൾ
ഇതൊക്കെ തേടുകയാണ്
നാം ഓരോ നിമിഷവും
എന്ത് വ്യഗ്രതയാണ്
നാല് ചുവരുകൾക്കുള്ളിലേക്ക്
നമ്മളെ ഒതുക്കി ക്കെട്ടാൻ
വീടില്ലാത്തവരുടെ മുന്നിൽ
കൂടിന്റെ മൂലയിൽ ഉറങ്ങുന്ന
പൂച്ചയെപ്പോലെ മുയലിനെപ്പോലെ
വീടുള്ളവർ ചെറുതാകാറുണ്ട്
പലപ്പോഴും
പരുപരുത്ത പ്രതലങ്ങളിൽ
ചന്തിയുറപ്പിച്ചിരിക്കാൻ
സുഖമില്ലാത്തതിനാൽ
നാം വീട്ടിലെ കസേരകളിലേക്ക്
ആകർഷിക്കപ്പെടുന്നു
കല്ലിലും പുല്ലിലും പാറപ്പുറത്തും
ഉറങ്ങാൻ കഴിയാത്തതിനാൽ
നാം വീട്ടിനുള്ളിലെ മെത്തയിലേക്ക്
മടങ്ങിയെത്താൻ മോഹിക്കുന്നു
അങ്ങനെ വീട് നമ്മെ എപ്പോഴും
മാടി വിളിച്ചു കൊണ്ടിരിക്കുന്നു
ഭംഗിയുള്ള വസ്ത്രം ധരിച്ച്
നാണം മറച്ച് നാം നാണമുള്ളവരായി
മാറിയപ്പോൾ നമുക്കൊളിക്കാൻ
ഒരിടം വേണമെന്നായി
ഇന്ന് ലോകം തന്നെ വീടുകളിലേക്ക്
ചുരുങ്ങുകയല്ലേ
ഒരിയ്ക്കൽ വീടില്ലാതെ കഴിഞ്ഞിരുന്ന നമ്മൾ
ഇന്ന് പണികഴിച്ച കൂടുകൾക്കായി
ഒരു ജന്മം തന്നെ പാഴാക്കുന്നു
കിളിക്കൂടുകൾ പോലെ എല്ലാവീടും
ആടി ഉലയാത്തതെന്തുകൊണ്ട്
ആ നിശ്ചലതായാണോ നമ്മളെ
വീടുകൾ പണിയാൻ പ്രേരിപ്പിക്കുന്നത്
വീടിനുള്ളിൽ ചെയ്യാൻ കഴിയുന്ന
കാര്യങ്ങൾ മാത്രമാണ് ജീവിതമെന്ന്
നാം മാറ്റി എഴുതിയ ജീവിതമല്ലേ
സത്യത്തിൽ നമ്മെ വീട് പണിയാൻ
പ്രേരിപ്പിക്കുന്നത്
എന്തോ - മാറിയ കമ്പോള ലോകത്ത്
സൗജന്യമായി പ്രകൃതി ഒരുക്കിയ
വീടുകളുപേക്ഷിച്ച് -കമ്പോള
വീടുകളിലേക്ക് നാം ചേക്കേറാൻ
കൊതിക്കുന്നു
എങ്ങും വീടുകൾ എവിടെയും വീടുകൾ
നാം വീടുകൾ നിരന്തരം കണ്ടുകൊണ്ടിരിക്കുന്നു
തോരാത്ത പേമാരിയും
പേടിപ്പെടുത്തുന്ന ഇടിമിന്നലും
നമ്മെ വീടുകളിലേക്ക്
ആട്ടിപായിച്ച് കയറ്റുന്നു
എല്ലാ ഉറുമ്പിനും കൂടുണ്ട്‌
എല്ലാ പക്ഷിക്കും കൂടുണ്ട്‌
എല്ലാ മനുഷ്യനും വീടുണ്ടോ
ഉറുമ്പുകളും പക്ഷികളും
വീടുകൾ വിൽപ്പന നടത്താറുണ്ടോ
ഇല്ല - പിണെങ്ങനെ മനുഷ്യന് മാത്രം
വീടൊരു ബാലികേറാ മലയാകുന്നു
അറിയില്ല - സകല വ്യവഹാരങ്ങളും
വീടെന്ന കൂടിനെ കേന്ദ്രീകരിയ്ക്കുമ്പോൾ
ഭൂമിയെ പകുത്തെടുത്ത്‌
അതിരുകെട്ടി നാം കയ്യേറുന്നു
മനോഹര സ്ഥലങ്ങൾ
കടലോരം കായൽതീരം പുഴയോരം
മലഞ്ചെരുവുകൾ
അങ്ങനെയെല്ലാമെല്ലാം ചിലർ
അധീനതയിലാക്കി പ്രകൃതിയിലെ
പൊതു വീടുകളെ
നമുക്കപ്രാപ്യമാക്കിയിരിക്കുന്നു
ഇതാവാം ഒരു ജന്മം മുഴുവനും
ഒരു വീടിനു വേണ്ടി പാഴാക്കേണ്ട
അവസ്ഥയിൽ നമ്മെ എത്തിച്ചത്
ഇരിക്കാനുള്ള കിടക്കാനുള്ള
ഭക്ഷിക്കാനുള്ള ഇടങ്ങളെന്ന
കേവല സൗകര്യങ്ങൾ
ലഭ്യമാകുന്ന ഒരിടം -അത് നമ്മളെ
എങ്ങനെയാണ് ഇങ്ങനെ കീഴടക്കുന്നത്‌
നാം മനുഷ്യർ അത്ര ദുർബലരാണോ
വീടൊരു സത്യമാണോ
വീടൊരു യാഥാർത്യമാണോ
നമുക്കെല്ലാ വീടുകളും സത്രങ്ങളാക്കി
വീടിന്റെ ആധിപത്യം അവസാനിപ്പിച്ചാലോ
കാണുന്ന വീടുകളിലൊക്കെ
ആർക്കും താമസിക്കാമെന്ന
നിയമം കൊണ്ടുവന്നാലോ
സ്വപ്നമെന്ന് പലരും
വിശേഷിപ്പിക്കുന്ന വീടെന്ന
കല്ലിലും മണ്ണിലും പണിത
ഒരു വസ്തു നമ്മെ ഇത്രമാത്രം കീഴടക്കുന്നു
എന്നത് അവിശ്വസനീയമാണ്
എത്രയെത്ര വീടുകളെ കടലെടുത്തു
എത്രയെത്ര വീടുകളെ ഭൂമി വിഴുങ്ങി
എന്നിട്ടും നാം വീടുകളെ വിശസിക്കുന്നു
പിന്നെയും പിന്നെയും പണിയുന്നു ..
പണിഞ്ഞിട്ടും പണിഞ്ഞിട്ടും
പണിതീരാത്തൊരു പ്രപഞ്ച മന്ദിരമേ
നിന്റെ നാലുകെട്ടിന്റെ പടിപ്പുര മുറ്റത്ത്
ഞാനെന്റെ മുറികൂടി പണിയിച്ചോട്ടെ ....
ഇങ്ങനെയെഴുതിയ അമാനുഷികാ
അങ്ങയുടെ കാലടികളിൽ ഞാനെന്നെ കുഴിച്ചിടുന്നു .

വ്യാഴാഴ്‌ച, ജൂൺ 11, 2015

അവർ മടങ്ങുകയാണ് ...























ഇറ്റിറ്റ് വീഴുന്ന കണ്ണുനീരിനാൽ

ഞാനെന്റെ നീറുന്ന നെഞ്ചകം തണുപ്പിക്കാം
പ്രിയമുള്ളവനെ നീയുമവിടെ തനിച്ചല്ലേ
പാതിവഴിയിൽ ഇട്ടെറിഞ്ഞ്‌ 
വേർപിരിഞ്ഞൊരെൻ പ്രിയ പങ്കാളി
പുലരാതെ പോയോരാ സ്വപ്‌നങ്ങൾ
നമുക്കവിടെ ഓർത്തെടുക്കാം
മുഴങ്ങുന്ന തക്ബീറുകളോടെ
മഞ്ചലേറി നീയകന്നനാൾമുതൽ
നുറുങ്ങി നൂറായൊരെൻ
ഹൃദയഭാരവും പേറി
ദിവസങ്ങളെണ്ണി ഞാൻ
കാത്തിരിക്കുന്നു
ബഹളം വയ്ക്കുന്ന
പേരക്കുട്ടികളുടെ നടുവിലും
ശൂന്യതയുടെ കൊടും ചുഴിയിൽ
ഞാനുമിവിടെ ഏകയല്ലോ
നിശ്ശബ്ദമാക്കപ്പെട്ട
എന്റെ തേങ്ങലുകൾ
എന്നിൽത്തന്നെ
അലയടിച്ചൊടുങ്ങുന്നു
ചന്ദനത്തിരികളുടെ
മണമാണെവിടെയും
യാസീനോത്തിന്റെ
ശബ്ദമാണെവിടെയും
ഊഴം കാത്ത് കഴിയുന്ന
ഉരുവിനെപ്പോലെ
മരണമോർത്തുള്ള
എന്റെയീ കാത്തിരിപ്പ്
കഠിനമാണ്
പള്ളിക്കുടിയിലേക്കെത്തുന്ന
ഓരോ മഞ്ചലുകളും
കോലായിലിരുത്തി വിധിയെനിക്ക്
കാണിച്ച് തരുന്നു
നാളെ ഞാനാണല്ലോ എന്ന
നടുക്കുന്ന ഓർമ്മയ്ക്കിടയിലും
ഞാൻ ചിരിക്കുന്നു മിണ്ടുന്നു
നടക്കുന്നു ഇരിക്കുന്നു
എന്റെയും സമയമടുത്തു
എന്നിവർക്കേവർക്കുമറിയാം
അവരുമെന്നേ ഒരുങ്ങിക്കഴിഞ്ഞു
എന്നെയും ചുമന്ന് കൊണ്ട് പോകാൻ
ജാഥയ്ക്ക് മുന്നിലെ
സന്ദൂക്കിൽ കിടക്കുന്ന
എനിക്ക് ചുറ്റും
താളത്തിൽ മുഴങ്ങുന്ന
ആ മരണഗീതം കേട്ട്
മറ്റൊരു കോലായിൽ
ആ കാഴ്ച കണ്ട് പേടിക്കാൻ
വിധി മറ്റൊരുരിരയേയും കൂടി
ഒരുക്കി നിർത്തുന്നു
അങ്ങനെ മരണമോർത്ത്
മരണത്തിൽ ജീവിച്ച്
അവർ മടങ്ങാൻ
തയ്യാറെടുക്കുകയാണ്
നാമതറിയുന്നുണ്ടോ
തലമുറകൾക്ക് ജന്മം നൽകി
പോറ്റി വളർത്തിയ
അവരുടെ ഓരോ വാക്കും
തേങ്ങലോടെയുള്ള
യാത്രപറയലാണ്
അതെ അവർ പോവുകയാണ്
ഇനിയൊരിക്കലും അവരില്ല
ഉഴുതു മറിച്ച കണ്ടങ്ങളും
കൊയ്ത് മെതിച്ച നെല്ലും പതമ്പും
കഞ്ഞിവച്ച് വിളമ്പിയ കലങ്ങളും
ശാസിച്ചും സ്നേഹിച്ചും
ഊട്ടി വളർത്തിയ
നമ്മളേയുമെല്ലാം ഉപേക്ഷിച്ച്
അവർ മടങ്ങുകയാണ് ...
ഇറ്റിറ്റ് വീഴുന്ന കണ്ണുനീരിനാൽ
ഞാനെന്റെ നീറുന്ന നെഞ്ചകം തണുപ്പിക്കാം
പ്രിയമുള്ളവനെ നീയുമവിടെ തനിച്ചല്ലേ .