ആകെ പേജ്‌കാഴ്‌ചകള്‍

വ്യാഴാഴ്‌ച, ജൂൺ 11, 2015

അവർ മടങ്ങുകയാണ് ...























ഇറ്റിറ്റ് വീഴുന്ന കണ്ണുനീരിനാൽ

ഞാനെന്റെ നീറുന്ന നെഞ്ചകം തണുപ്പിക്കാം
പ്രിയമുള്ളവനെ നീയുമവിടെ തനിച്ചല്ലേ
പാതിവഴിയിൽ ഇട്ടെറിഞ്ഞ്‌ 
വേർപിരിഞ്ഞൊരെൻ പ്രിയ പങ്കാളി
പുലരാതെ പോയോരാ സ്വപ്‌നങ്ങൾ
നമുക്കവിടെ ഓർത്തെടുക്കാം
മുഴങ്ങുന്ന തക്ബീറുകളോടെ
മഞ്ചലേറി നീയകന്നനാൾമുതൽ
നുറുങ്ങി നൂറായൊരെൻ
ഹൃദയഭാരവും പേറി
ദിവസങ്ങളെണ്ണി ഞാൻ
കാത്തിരിക്കുന്നു
ബഹളം വയ്ക്കുന്ന
പേരക്കുട്ടികളുടെ നടുവിലും
ശൂന്യതയുടെ കൊടും ചുഴിയിൽ
ഞാനുമിവിടെ ഏകയല്ലോ
നിശ്ശബ്ദമാക്കപ്പെട്ട
എന്റെ തേങ്ങലുകൾ
എന്നിൽത്തന്നെ
അലയടിച്ചൊടുങ്ങുന്നു
ചന്ദനത്തിരികളുടെ
മണമാണെവിടെയും
യാസീനോത്തിന്റെ
ശബ്ദമാണെവിടെയും
ഊഴം കാത്ത് കഴിയുന്ന
ഉരുവിനെപ്പോലെ
മരണമോർത്തുള്ള
എന്റെയീ കാത്തിരിപ്പ്
കഠിനമാണ്
പള്ളിക്കുടിയിലേക്കെത്തുന്ന
ഓരോ മഞ്ചലുകളും
കോലായിലിരുത്തി വിധിയെനിക്ക്
കാണിച്ച് തരുന്നു
നാളെ ഞാനാണല്ലോ എന്ന
നടുക്കുന്ന ഓർമ്മയ്ക്കിടയിലും
ഞാൻ ചിരിക്കുന്നു മിണ്ടുന്നു
നടക്കുന്നു ഇരിക്കുന്നു
എന്റെയും സമയമടുത്തു
എന്നിവർക്കേവർക്കുമറിയാം
അവരുമെന്നേ ഒരുങ്ങിക്കഴിഞ്ഞു
എന്നെയും ചുമന്ന് കൊണ്ട് പോകാൻ
ജാഥയ്ക്ക് മുന്നിലെ
സന്ദൂക്കിൽ കിടക്കുന്ന
എനിക്ക് ചുറ്റും
താളത്തിൽ മുഴങ്ങുന്ന
ആ മരണഗീതം കേട്ട്
മറ്റൊരു കോലായിൽ
ആ കാഴ്ച കണ്ട് പേടിക്കാൻ
വിധി മറ്റൊരുരിരയേയും കൂടി
ഒരുക്കി നിർത്തുന്നു
അങ്ങനെ മരണമോർത്ത്
മരണത്തിൽ ജീവിച്ച്
അവർ മടങ്ങാൻ
തയ്യാറെടുക്കുകയാണ്
നാമതറിയുന്നുണ്ടോ
തലമുറകൾക്ക് ജന്മം നൽകി
പോറ്റി വളർത്തിയ
അവരുടെ ഓരോ വാക്കും
തേങ്ങലോടെയുള്ള
യാത്രപറയലാണ്
അതെ അവർ പോവുകയാണ്
ഇനിയൊരിക്കലും അവരില്ല
ഉഴുതു മറിച്ച കണ്ടങ്ങളും
കൊയ്ത് മെതിച്ച നെല്ലും പതമ്പും
കഞ്ഞിവച്ച് വിളമ്പിയ കലങ്ങളും
ശാസിച്ചും സ്നേഹിച്ചും
ഊട്ടി വളർത്തിയ
നമ്മളേയുമെല്ലാം ഉപേക്ഷിച്ച്
അവർ മടങ്ങുകയാണ് ...
ഇറ്റിറ്റ് വീഴുന്ന കണ്ണുനീരിനാൽ
ഞാനെന്റെ നീറുന്ന നെഞ്ചകം തണുപ്പിക്കാം
പ്രിയമുള്ളവനെ നീയുമവിടെ തനിച്ചല്ലേ .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ