ആകെ പേജ്‌കാഴ്‌ചകള്‍

ശനിയാഴ്‌ച, ഡിസംബർ 01, 2012


ഞാനൊരു  പര്‍ദ്ദയോ
പഴഞ്ചാക്കോ .......

എനിക്ക് ചുറ്റും കാഴ്ച്ചകളില്ല
എന്നെ തഴുകാന്‍ മാരുതനില്ല
ഭക്ഷിക്കാന്‍ വായില്ല
ശ്വസിക്കാന്‍ മൂക്കില്ല
ശബ്ദിക്കാന്‍ നാക്കില്ല
കേള്‍ക്കാന്‍ ചെവിയില്ല

അവര്‍ എന്നെ കൊണ്ട് നടക്കുന്നു ,
കഴിക്കാനുള്ള ഭക്ഷണം
പൊതിഞ്ഞ്  കൊണ്ട് നടക്കുന്ന
പോലെ -

ഞാന്‍ കഴിക്കപ്പെടാനുള്ള ഭക്ഷണമോ  ?
പഴഞ്ചാക്കില്‍  പൊതിഞ്ഞ ശരീരമോ ?
ജീവനില്ലാത്ത  പര്‍ദ്ദയോ ?




വ്യാഴാഴ്‌ച, നവംബർ 08, 2012

പൂക്കള്‍


ചിതറിയ മഴത്തുള്ളികളില്‍ 
പൂക്കള്‍  വിരിയിച്ച വെയില്‍ -
പുല്‍നാമ്പില്‍
കോര്‍ത്തെടുക്കാന്‍ കഴിയാത്ത  
മുത്തുകളുണ്ടാക്കി    
സന്ധ്യക്ക് പിന്നില്‍
മറഞ്ഞിരുന്ന്   പുഞ്ചിരിച്ചു .
 
 
പൂക്കളുടെ നൊമ്പരങ്ങള്‍ -
ആരും കാണാതെ
ചുരുളുകളില്‍  ഒളിപ്പിച്ച്,
പറന്നു നീങ്ങിയ മേഘങ്ങള്‍
ഇടയ്ക്കിടയ്ക്ക്
സ്വന്തം മഴ ക്കൈകള്‍ നീട്ടി  
ആ പൂക്കളെ തലോടി ക്കൊണ്ടിരുന്നു .
 
സ്മശാനങ്ങളിലേക്ക്  
ആഴ്ന്നിറങ്ങിയ വേരുകളോട്   
അവര്‍ പങ്കുവച്ച സുഖ  ദുഃഖങ്ങള്‍
ആ പൂക്കളുടെ  വര്‍ണ്ണങ്ങളായി മാറി ,
ഇളകിയാടിയും  പൊഴിഞ്ഞു വീണും
ആ വര്‍ണ്ണങ്ങള്‍ പകലിന്‍റെ കണ്ണുനീര്‍ തുടച്ചു .
 
 
തേന്‍ തുള്ളികള്‍ പകുത്തെടുത്ത്
പറന്നു പോയ ശലഭങ്ങള്‍
ആകാശങ്ങളില്‍ ആയിരം ചെടികള്‍ നട്ടു.
അതില്‍  വിരിഞ്ഞ പൂക്കളുടെ
നിറങ്ങള്‍ കടമെടുത്ത് -
നിലാവ് മുറ്റത്തേക്കിറങ്ങി വന്നു .
 
കണ്ണടച്ചുറങ്ങാന്‍ നേരമായി
സന്ധ്യയില്‍ ചാലിച്ചണിഞ്ഞ
ചന്ദനക്കുറി മായ്ച്ചു ,
മഴനൂലില്‍ കോര്‍ത്തെടുത്ത 
ഉടയാടകള്‍ അഴിച്ചു മാറ്റി  ,
മഞ്ഞില്‍  കോറിയിട്ട അക്ഷരങ്ങള്‍ മാഞ്ഞു  ,
നിറങ്ങള്‍ വാരിത്തേച്ച  മുഖം  കഴുകി  മിനുക്കി  .
 
ചിതറിയ മഴത്തുള്ളികളില്‍
പൂക്കള്‍ വിരിയിക്കാന്‍  വെയില്‍ വരാറായി ,
കണ്ണടച്ചുറങ്ങാന്‍ നേരമായി.....
 
 
 ഷിയാസ്

വെള്ളിയാഴ്‌ച, ഒക്‌ടോബർ 12, 2012

വൃദ്ധയാകില്ല ഞാന്‍



യവ്വനം   പടം  
പൊഴിച്ചുപേക്ഷിച്ച 
ശുഷ്ക്കിച്ച ശരീരവുമായി ,
ഊന്നു വടികള്‍ 
ശക്തിയായി ഊന്നിയാല്‍ 
തിരികെ എത്താം 
എന്ന് വ്യാമോഹിച്ച്,
പിന്നിലു പേക്ഷിക്കപ്പെട്ട 
യവ്വനത്തെ  എത്തിപ്പിടിക്കാന്‍
വിറയ്ക്കുന്ന
കാല്‍ പാദങ്ങള്‍ 
മണ്ണില്‍ ആഞ്ഞു ചവിട്ടി
മുന്നോട്ടു നടക്കുമ്പോള്‍ ...........

നിന്‍റെ  മോഹങ്ങള്‍ 
എന്നേ കുഴിച്ചു മൂടപ്പെട്ടു 
എന്ന് പറഞ്ഞ് 
വാര്‍ധക്യം അതിന്‍റെ 
രൌദ്ര   ഭാവം പൂണ്ട് 
ഊന്നു വടികളില്‍  ചലിക്കുന്ന 
ശരീരത്തെ  നിര്‍ദയം 
തള്ളി താഴെയിടും  ,
അവിടെ നിന്നും 
പിടഞ്ഞെണീക്കാന്‍ ശ്രമിക്കുന്ന 
പരാശ്രയ ഭോജിയായ
ആ വാര്‍ധക്യം   എനിക്ക് വേണ്ട .

പൂരണമില്ലാത്ത  
സമസ്യകളോട്  പടവെട്ടി
ജീവിതമെന്ന പോര്‍ക്കളത്തില്‍
വിശ്രമ രഹിതമായി
കൈക്കോട്ടേന്തിയ  കാലത്ത്
അറിയാതെ പൊഴിഞ്ഞു  പോയ
മഹാ സൗഭാഗ്യമായിരുന്നോ യവ്വനം

ഇന്നലെ കണ്ട
ഞാന്‍ തന്നെയാണ് ഇന്നും
പിന്നെ എപ്പോഴായിരുന്നു
എന്നെ 
സംവത്സരങ്ങള്‍ക്കപ്പുറത്തേക്ക്    
തള്ളിയിട്ട് 
ഒരു ശരം കണക്കെ
ബാല്യവും കൌമാരവും
എന്നില്‍ നിന്നും പറന്നകന്നത് ?
സ്ഥാന ചലനങ്ങള്‍
ഒന്നുമില്ലാതെ കണ്ണും കാതും
അതെ രൂപത്തില്‍
എന്നില്‍ തന്നെയുണ്ട്‌ ,
ചിന്തകള്‍  കൂട്ടി മുട്ടി
സ്ഫോടനം നടന്ന
മനസ്സും ഹൃദയവും
അതുപോലെ തന്നെ യുണ്ട് ,
പിന്നെ ഏതവയവത്തെയാണ്‌  
വാര്‍ദ്ധക്യം എന്ന ദുര്‍ഭൂതം
പിടി കൂടുന്നത്

വാര്‍ദ്ധക്യമയാല്‍  .... 
ഞാന്‍ ഊഞ്ഞാല് കെട്ടിയാടിയ
മാവിന്‍ കൊമ്പുകള്‍
എന്നെ ദഹിപ്പിക്കാന്‍ 
ദിവസങ്ങളെണ്ണി  കാത്തിരിക്കും ,
ഞാന്‍ ആട്ടിപ്പായിച്ച 
കലപില കൂട്ടിയ കാക്കകള്‍
എന്‍റെ ബലി ചോറുണ്ണാന്‍  കാത്തിരിക്കും ,
കൈക്കൂലി  വാങ്ങി 
എന്‍റെ ക്ഷേമത്തിനായി
പ്രാര്‍തിച്ച പുരോഹിതര്‍
എന്നെ കാണുമ്പോള്‍ ലഭിക്കാന്‍
പോകുന്ന ശവദാഹ ക്കൂലിയെ 
ക്കുറി ച്ചോര്‍ത്ത്  കൊതിയൂറും.

വേണ്ട ,എനിക്കാ വാര്‍ധക്യം വേണ്ട 
വിട്ടുകൊടുക്കാതെ ഞാനെന്നെ കാത്തു വക്കും 
ജീവിക്കാനുള്ള കൊതി കൊണ്ടല്ല 
കീഴടങ്ങാനുള്ള മടികൊണ്ട് .
shiyas.

വെള്ളിയാഴ്‌ച, ജൂലൈ 20, 2012

ചഷകത്തിലെ തലച്ചോറ്


എഴുതണമെന്ന സമ്മര്‍ദം
താങ്ങാല്‍ കഴിയാതെ
കവിതയുടെ യജമാനനായ
കവി എന്ന ഞാന്‍
തൂമ്പയുമെടുത്ത് ഇറങ്ങി ,
പിറക്കാത്ത കവിതകള്‍ക്കായി
എന്റെ തലച്ചോറ് കുഴിക്കാന്‍  .

ആഴത്തില്‍ കുഴിക്കുന്ന 
തൂമ്പയുടെ പ്രഹരമേറ്റ് 
പിടയുന്ന കവിതയുടെ
ചെറു മൊട്ടുകളെ
തള്ളി മാറ്റി ഞാന്‍
വീണ്ടും വീണ്ടും കുഴിച്ചു .

എവിടെ ഞാന്‍ അന്വേഷിക്കുന്ന
ആ മഹാ കാവ്യങ്ങള്‍ ,
എന്റെ ആഖ്രോഷം കേട്ട്
പാതി ജീവനില്‍ പിടയുന്ന
ആ ചെറു മൊട്ടുകള്‍
ഭയത്തോടെ പറഞ്ഞു ,
അല്ല അത് ഞങ്ങളല്ല .
അവര്‍ അവിടെയാണ്.....
ആഴങ്ങളില്‍ ..... ഇനിയും
ഇനിയും...ആഴങ്ങളില്‍ ....
യജമാനന്റെ മസ്തിഷ്കത്തിന്റെ
അടിത്തട്ടില്‍ .

അത് കേട്ട ഞാന്‍
വീണ്ടും വീണ്ടും ആഴത്തില്‍ കുഴിച്ചു,
മസ്തിഷ്ക്കത്തില്‍  പതിയുന്ന
തൂമ്പയുടെ  മൂര്‍ച്ച  ഇനിയും
താങ്ങാന്‍ കഴിയാതെ
വിടരാന്‍  മടിച്ച്  
തന്നിലേക്ക് തന്നെ
ചുരുണ്ട് കൂടി ഒളിച്ചിരുന്ന
ആ വിശ്വ മഹാ കാവ്യങ്ങള്‍
എന്നെ നോക്കി ചോദിച്ചു  ,

മാവിന്‍ തൈകളില്ലാത്ത
വീട്ടുമുറ്റത്ത്‌ ഞങ്ങള്‍
എങ്ങനെ മാമ്പഴമായി
പൊഴിഞ്ഞു വീഴും ?
മലയന്‍റെ കുടിലില്‍ ചിതറി വീണ
കണ്ണുനീര് കാണാതെ വെട്ടിയ ,
തമ്പ്രാന്‍റെ  പിന്നിലെ
ചെറുമന്‍റെ  തോളിലേറിയ
വാഴക്കുലയാകാന്‍ 
ഞങ്ങള്‍ക്കിന്നു കഴിയുമോ ? .

എന്നേ മരിച്ചുപോയ ഭൂമിക്ക്
ഒരു ചരമഗീതമെഴുതാന്‍
ഇനി ഞങ്ങള്‍ വരേണ്ടതുണ്ടോ ?
ഇലഞ്ഞിപ്പൂവില്‍ കോര്‍ത്ത
ഞങ്ങളുടെ പ്രണയ മാല്യങ്ങള്‍  ,
കമ്പിയില്‍ കോര്‍ത്ത്‌ ചുട്ടെടുത്ത
മാംസാനുരാഗ ഭോജികള്‍  
വലിച്ചെറിഞ്ഞു പൊട്ടിച്ചിരിക്കും ..

ഇല്ല യജമാനനെ ...
ഞങ്ങള്‍ക്ക് വിടരാന്‍ കഴിയില്ല ,
തലമുറകള്‍ ഏറ്റു പാടാതെ ഞങ്ങള്‍
അകാലത്തില്‍ മരിച്ച്   പോകും  .
വിരല്‍ തുമ്പിലും
മാറി മറിയുന്ന  അക്കങ്ങളിലും
കണ്ണും നട്ടു ജീവിക്കുന്ന
മനുഷ്യരുടെ ലോകത്തേക്ക് ഞങ്ങളില്ല.

ഇത് കേട്ട് വിഷണ്ണനായ   കവി
കാവ്യ ചിന്തയുടെ ഭാണ്ടക്കെട്ടുകള്‍
കഴുകി വെളുപ്പിച്ച്
നടന്നകന്നു ....
.............. 
ഷിയാസ് .

ചൊവ്വാഴ്ച, ഫെബ്രുവരി 14, 2012

പുഴുപ്പുറ്റു കളിലേക്ക്






പുഴുക്കളോളം
ചെറുതായിരുന്നെങ്കില്‍
പുഴുപ്പുറ്റു കളിലേക്ക്
നുഴഞ്ഞു കയറി
ഒളിച്ചിരിക്കാമായിരുന്നു


വായിക്കപ്പെടാത്ത
അക്ഷരങ്ങളായിരുന്നെങ്കില്‍
വാക്കുകളെ വലിച്ചു കീറി
ഇല്ലാത്ത  അര്‍ഥങ്ങള്‍   അവര്‍
ചമാക്കാതിരുന്നേനെ.


പരമാണു പോല്‍
സര്‍വ്വ വ്യാപി 
യായിരുന്നെങ്കില്‍
തലച്ചോറുകളിലെ
സമാധാന ചിന്തകളില്‍
പെറ്റു പെരുകി
ഉണര്‍ന്നിരുന്നേനെ  ..


മാലാഖ പോല്‍
വ്യാജമായിരുന്നെങ്കില്‍
ദൈവാ ഘ്രോഷങ്ങളുടെ
ഭാണ്ടങ്ങളുമായി
ഇരുട്ടിന്റ മറവില്‍
പ്രവചനങ്ങളുടെ
ആള്‍ രൂപയായി
പ്രത്യക്ഷ പ്പെടാതിരുന്നേനെ..


മനുഷ്യത്വത്തിലെ
ആത്മാവായിരുന്നെങ്കില്‍
മരവിച്ചിരുന്നുറങ്ങാതെ
കൊടുങ്കാറ്റ്   പോല്‍
വീശിയടിച്ചേനെ


ഞാന്‍
പുഴുക്കളോളം
ചെറുതായിരുന്നെങ്കില്‍
ഒന്നും ചെയ്യാതെ
പുഴുപ്പുറ്റു കളിലേക്ക്
നുഴഞ്ഞു കയറി
ഒളിച്ചിരിക്കാമായിരുന്നു .


ഷിയാസ് ..

തിരമാലകള്‍

വസന്തത്തില്‍
പുഷ്പിക്കാതെ
കാലം തെറ്റി വേനലില്‍
പൂത്ത് വാടി ത്തളര്‍ന്ന
അവള്‍ ,
ഒരു പുഷ്പത്തെ
പോലെ തോന്നിപ്പിച്ചു.


പുണരാതെ
വേര്‍പെട്ടൊഴുകിയ
കടലുകള്‍ പോലെ
അവള്‍ എന്നില്‍
നിന്നടര്‍ന്നൊഴുകി
എവിടെയും ലയിക്കാതെ -
ലയിച്ചപോല്‍ തോന്നിപ്പിച്ചു .


സാഗര സംഗമങ്ങളില്‍
പുനര്‍ജനിച്ച ചെറു -
ദ്വീപുകള്‍ ,
ആര്‍ത്തിയോടെ
തിരകള്‍ ഒഴുകി വന്ന്
കിതച്ചു നിന്ന
മണല്‍ തരികളുടെ
മോഹഭംഗങ്ങള്‍
പോലെ,
ഒക്കത്തിരിക്കുന്നു .


മനസ്സും മാംസവും
ജീവനും ചൂഴ്ന്നെടുത്ത്‌
കാലം കരയിലുപേക്ഷിച്ച
ചിപ്പിയുടെ പുറംതോട്
പോലെ, കറുത്ത
പാറക്കെട്ടുകളില്‍
തല്ലിയലച്ചു തകരുന്ന
തിരമാലകള്‍ -


പരസ്പരം പുണരാതെ
വേര്‍പെട്ടൊഴുകിയ
ഞങ്ങളായിരുന്നു ...

വ്യാഴാഴ്‌ച, ജനുവരി 19, 2012



















ബലിദര്‍പ്പണക്കളത്തിലെ
വെളുത്ത കുഞ്ഞു പൂവുകള്‍ക്ക്
എന്നോടിനി എന്താണ്
പറയാനുള്ളത്


പൂത്തിരുവാതിരയില്‍
ഞാന്‍ ചൂടിയ
പാതിരാ പൂവുകള്‍ പോലും
പറയാത്ത എന്തോ ഒന്ന്


ഗായത്രിയില്‍ കളം
നിറഞ്ഞാടിയ
മന്ത്രോച്ചാരണങ്ങള്‍ക്കിടയില്‍
ആത്മാവിലേക്കെറിഞ്ഞ
ആ വെളുത്ത പൂക്കള്‍
വന്നു പതിച്ചത്
സ്പന്ദനം നിലച്ച
എന്‍റെ ശയന
ഹോമങ്ങളിലേക്കായിരുന്നു .


നിലാവില്‍ നാണിച്ചു വിടര്‍ന്ന
ദളങ്ങള്‍ , തേന്‍ പൊഴിച്ച്
കാത്തിരുന്ന യാമാങ്ങളിലേക്ക്
ഇനി ഒരു മടക്കമില്ല -നിനക്ക് യാത്ര
എന്നാകുമോ പറയുന്നത് ? 




ഷിയാസ് .

ശനിയാഴ്‌ച, ജനുവരി 07, 2012

സഞ്ചാരം


















സഞ്ചാരം
********
ഞാന്‍ വഴി തെറ്റിയ
ഒരു സഞ്ചാരിയാണ്
തോളില്‍ തൂക്കിയ
പ്രാരാബ്ദങ്ങളുടെ
മാറാപ്പുമായി
ഞാന്‍ ശമ്പള
ദിവസങ്ങളിലേക്ക്
യാത്ര ചെയ്യുന്നു .


എന്‍റെ സ്വപ്നങ്ങളെ
പണയം വാങ്ങി
തുണ്ട് കടലാസുകളായി
തിരികെ നല്‍കുന്ന
പണമേ
പറയൂ നീ ആരാണ് ?


അത്താണികളില്‍
ചുമടിറക്കി ഞാന്‍
വിശ്രമിക്കുമ്പോള്‍
അകാലത്തില്‍ പൊലിഞ്ഞ
കവിതകളുടെ കരച്ചില്‍
ഞാന്‍ കേള്‍ക്കാറുണ്ട് .


കാലത്തിന്‍റെ
ഉരുളുന്ന ചക്രങ്ങളില്‍
എന്‍റെ സ്വപ്നങ്ങളെ
കൊരുത്ത് വച്ച്-
പത്തിന്‍റെ മൂന്നു
ഗുണിതങ്ങളില്‍
അവസാനിക്കുന്ന
ദിവസ ങ്ങളുടെ
ചംക്രമണത്തില്‍
ഞാന്‍ എനിക്ക്
ബലിത്തറ യൊരുക്കുന്നു .


ചക്രവാളങ്ങളുടെ
കൊതിപ്പിക്കുന്ന
ചുവപ്പ് നിറം
പ്രാപിക്കാന്‍ കഴിയാതെ
ഞാന്‍ നാളെ
കുഴിച്ചു മൂടപ്പെടും .
ആര്‍ക്കും ദിശ
തെറ്റാത്ത  ആ
കുഴിയില്‍ നിന്നും
വഴി തെറ്റാതെ
ഞാനെന്‍റെ യാത്ര
തുടരും -പ്രാരാബ്ദങ്ങളുടെ
മാറാപ്പില്ലാത്ത യാത്ര .


ഷിയാസ് .