കാട്ട് തകരയുടെ മുഴുപ്പും കൊഴുപ്പും കഴപ്പും
ചവുട്ടി മെതിച്ച തൂമ്പക്കാരനോടുള്ള
പകയായിരുന്നു
ഒന്ന് തലോടിയിരുന്നെങ്കിൽ
വെറുമൊരു നിലം തേടി
ചെടിയായി ഒതുങ്ങിപ്പോകുമായിരുന്ന
കാട്ട് തകര പകയോടെ
ചവിട്ടേറ്റ് അരഞ്ഞു തേഞ്ഞിടത്ത് നിന്ന്
മുണ്ടും മുറുക്കിക്കുത്തി
പിടഞ്ഞെണീറ്റു -
പോറ്റി വളർത്തുന്ന
വാഴക്കും തെങ്ങിനും
കൊടുത്ത വളത്തിന്റെ
പൊടിയും പൊട്ടും നക്കിയെടുത്ത്
ജീവിച്ചു -തലമുറകളിലേക്ക്
പകർന്ന് കൊടുത്ത
അതിജീവനത്തിന്റെ ഈ
ഒളിയുദ്ധം - വൃതമായേറ്റെടുത്ത്
ഇളം മുറ തകരകൾ
തൂമ്പയ്ക്ക് വെട്ടിമുറിച്ചാലും
പിന്നെയും തഴച്ച് വളരുന്ന
കരുത്തിന്റെ പ്രതീകമായി
തോട്ടത്തിൽ തലയുയർത്തി നിന്നു-
ഓരോ പേറിലും ആയിരം മക്കളെ
ജനിപ്പിക്കുന്ന -വെണ്ട വലിപ്പമുള്ള
വിത്തുകൾ മാറ് നിറയെ തൂക്കി
മുലയിളക്കിയവൾ കുലുങ്ങി ചിരിച്ചു .
ചവുട്ടി മെതിച്ച തൂമ്പക്കാരന്
കണ്ണെത്താത്ത കാട്ടിലൊക്കെ
തഴച്ച് വളർന്നവൾ പ്രതികാര
ദുർഗ്ഗയായി പ്രസവിച്ച് കൂട്ടി -
അടിവേരൊഴുക്കി
അന്നം തേടി തടിച്ച് കൊഴുത്തവൾ
അഭിമാനത്തോടെ കൊമ്പു കുലുക്കി -
മറിച്ച് തഴുകലും തലോടലുമായിരുന്നു ലഭിച്ചിരുന്നതെങ്കിൽ
മറ്റൊരു കുറുന്തോട്ടിയോ
പനിക്കൂർക്കയോ ആയി കാലം
കഴിക്കേണ്ടി വന്നേനെ കാട്ട് തകരയ്ക്കും .