ആകെ പേജ്‌കാഴ്‌ചകള്‍

വെള്ളിയാഴ്‌ച, ഫെബ്രുവരി 19, 2016

പൂവിന്റെ മരണം

പൊഴിയുന്ന ഇതളുകൾ
പൂവിന്റെ മരണമാണെന്നറിയാതെ
ഇതൾ പൊഴിക്കുന്ന പൂവേ
മണ്ണിന്നടിയിൽ വേരുകൾ 
പായിച്ച് ദാഹജലം കണ്ടെത്തി
ജീവൻ നിലനിർത്തി പ്പോരുന്ന
തണ്ടിന്റെ പ്രയത്നമറിയാതെ
എത്ര ലാഘവത്തോടെയാണ് നീ
ഇതളുകൾ പൊഴിക്കുന്നത്
വെയിലേറ്റ് വാടി തളർന്നിട്ടും
പിന്മാറാതെ ചൂടിനെ പാചകം
ചെയ്തെടുത്ത് ചെടിയുടെ
വിശപ്പകറ്റുന്ന ഇലയുടെ
നൊമ്പരമറിയാതെ
എത്ര ലാഘവത്തോടെയാണ് നീ
ഇതളുകൾ പൊഴിക്കുന്നത്
പുതിയ ലോകത്തേക്ക്
കൊതിയോടെ പിറന്ന് വീണ്
കാഴ്ചകൾ കാണാൻ കണ്ണ്
തുറക്കുന്ന മൊട്ടുകൾക്ക് മുന്നിൽ
എത്ര ലാഘവത്തോടെയാണ് നീ
ഇതളുകൾ പൊഴിച്ച് മരണത്തെ
വരിക്കാനൊരുങ്ങുന്നത്
കാലം നേടിയെടുത്ത
വസന്തം സമ്മാനിച്ച
നിറങ്ങളണിഞ്ഞ് നീയൊരു
മനോഹരിയായി
ചെടിത്തണ്ടിൽ ഒട്ടിച്ചേർന്ന്
തിളങ്ങിയ കാലത്തോടുള്ള
നിന്റെ നൈതീക ബാദ്ധ്യതകൾ
മറന്നെത്ര ലാഘവത്തോടെയാണ്
നീ ഇതളുകൾ പൊഴിക്കുന്നത്
പൂവുകൾ
പൊഴിഞ്ഞുപോയാൽ
ഇലകൾ വാടിക്കരിഞ്ഞ്
വേരുകൾ പണിമുടക്കി
തണ്ടുകൾ ഒടിഞ്ഞ് വീണീ
ചെടിയും മരിക്കുമെന്നാണോ
നിന്റെ വിചാരം
ഇനിയും പുതിയ
ഋതുക്കളുമായി
കാലം കടന്ന് വരും
ഇനിയും വസന്തം വരും
ഇനിയുമെൻ ഇരുട്ടിൽ
താരാട്ടാകാൻ ഒരു നൂറു
രാപ്പാടികൾ വരും
ഇനിയുമെൻ മധുരം നുകരാൻ
ഒരു നൂറു ശലഭങ്ങൾ വരും
ഇനിയും കരുതലായി
കാവലായി ഒരു നൂറു ബാല്യങ്ങൾ
പൂ പറിക്കാനോടിയെത്തും
ഇനിയുമൊരു നൂറു
ഹാരങ്ങളിലെൻ
പൂക്കൾ മധുരമൂറും
ജീവിതം നിറയ്ക്കും...

വെള്ളിയാഴ്‌ച, ഫെബ്രുവരി 05, 2016

മടുപ്പ്


സിരകളിലാകെയും പടർന്ന് 
കയറുന്ന മരവിപ്പിക്കുന്ന മടുപ്പ് 
ഇതൊരു കിളിയുടെ ശവമല്ല 
ജടായു - മരണത്തിലും ഭയക്കേണ്ട 
ഭീമൻ ജടായു - കൊത്തിവലിച്ച്
തിന്നാൻ വ്യാമോഹിച്ചൊരു
പരുന്തും ഈ വഴി പറക്കണ്ട
ഭീമൻ ശരീരത്തിന്റെ
ഒടുക്കത്തെ ഭാരവും പേറി
പറന്നവശനായി
വിശ്രമത്തിലാണിവൻ
കാടും മലയും കൊത്തി വിഴുങ്ങാൻ
പോന്ന വിശപ്പുമായി
പറക്കാൻ ചിറകൊരുക്കിയിരുന്നയിരുപ്പി
കടന്നു കയറിയ കാലൻ മടുപ്പിനാൽ
നീണ്ടുപോയൊരിരുത്തത്തിൽ
കാലം കടന്ന് പോയതറിയാതെ
വേരിറങ്ങിപോയതാണ് ,
ഘോര വനങ്ങൾ കൂരിരുളുകൾ
ചോരയൊലിക്കുന്ന മാംസങ്ങൾ
പഴുത്ത് പാകമായ പഴങ്ങൾ നിറഞ്ഞ
തേൻ കുടങ്ങൾ എല്ലാമെല്ലാം
ജടായുവിന്റെ വിശപ്പിന്നിരയായി
ജീവനൊടുക്കി മോക്ഷം ലഭിക്കാൻ
കാത്തിരിക്കുകയാണ് _ അപ്പഴാണീ
ഒടുക്കത്തെ മടുപ്പ് ,ഇതിനിടയിൽ
സിരകളെ കീറിമുറിച്ച്
പാഞ്ഞ് ചെന്ന് തലച്ചോറിനെ
കുലുക്കി വിളിക്കുന്നുണ്ട് ഒരാവേശം ..
അതിലാണീ ജടായുവിന്റെ പ്രതീക്ഷ
കാടും മലകളും ചിറകിൻ കീഴിലാക്കി
പറന്നുയർന്നീയേഴ് സമുദ്രങ്ങളും
കുടിച്ച് തീർക്കാൻ -കാലിയായ വയറുമായി
ഉറങ്ങി വേരിറങ്ങിയ
ജടായുവിനെ ഉണർത്താൻ
ഈ ആവേശത്തിനാകുമോ ?