ആകെ പേജ്‌കാഴ്‌ചകള്‍

വ്യാഴാഴ്‌ച, ജനുവരി 19, 2012



















ബലിദര്‍പ്പണക്കളത്തിലെ
വെളുത്ത കുഞ്ഞു പൂവുകള്‍ക്ക്
എന്നോടിനി എന്താണ്
പറയാനുള്ളത്


പൂത്തിരുവാതിരയില്‍
ഞാന്‍ ചൂടിയ
പാതിരാ പൂവുകള്‍ പോലും
പറയാത്ത എന്തോ ഒന്ന്


ഗായത്രിയില്‍ കളം
നിറഞ്ഞാടിയ
മന്ത്രോച്ചാരണങ്ങള്‍ക്കിടയില്‍
ആത്മാവിലേക്കെറിഞ്ഞ
ആ വെളുത്ത പൂക്കള്‍
വന്നു പതിച്ചത്
സ്പന്ദനം നിലച്ച
എന്‍റെ ശയന
ഹോമങ്ങളിലേക്കായിരുന്നു .


നിലാവില്‍ നാണിച്ചു വിടര്‍ന്ന
ദളങ്ങള്‍ , തേന്‍ പൊഴിച്ച്
കാത്തിരുന്ന യാമാങ്ങളിലേക്ക്
ഇനി ഒരു മടക്കമില്ല -നിനക്ക് യാത്ര
എന്നാകുമോ പറയുന്നത് ? 




ഷിയാസ് .

ശനിയാഴ്‌ച, ജനുവരി 07, 2012

സഞ്ചാരം


















സഞ്ചാരം
********
ഞാന്‍ വഴി തെറ്റിയ
ഒരു സഞ്ചാരിയാണ്
തോളില്‍ തൂക്കിയ
പ്രാരാബ്ദങ്ങളുടെ
മാറാപ്പുമായി
ഞാന്‍ ശമ്പള
ദിവസങ്ങളിലേക്ക്
യാത്ര ചെയ്യുന്നു .


എന്‍റെ സ്വപ്നങ്ങളെ
പണയം വാങ്ങി
തുണ്ട് കടലാസുകളായി
തിരികെ നല്‍കുന്ന
പണമേ
പറയൂ നീ ആരാണ് ?


അത്താണികളില്‍
ചുമടിറക്കി ഞാന്‍
വിശ്രമിക്കുമ്പോള്‍
അകാലത്തില്‍ പൊലിഞ്ഞ
കവിതകളുടെ കരച്ചില്‍
ഞാന്‍ കേള്‍ക്കാറുണ്ട് .


കാലത്തിന്‍റെ
ഉരുളുന്ന ചക്രങ്ങളില്‍
എന്‍റെ സ്വപ്നങ്ങളെ
കൊരുത്ത് വച്ച്-
പത്തിന്‍റെ മൂന്നു
ഗുണിതങ്ങളില്‍
അവസാനിക്കുന്ന
ദിവസ ങ്ങളുടെ
ചംക്രമണത്തില്‍
ഞാന്‍ എനിക്ക്
ബലിത്തറ യൊരുക്കുന്നു .


ചക്രവാളങ്ങളുടെ
കൊതിപ്പിക്കുന്ന
ചുവപ്പ് നിറം
പ്രാപിക്കാന്‍ കഴിയാതെ
ഞാന്‍ നാളെ
കുഴിച്ചു മൂടപ്പെടും .
ആര്‍ക്കും ദിശ
തെറ്റാത്ത  ആ
കുഴിയില്‍ നിന്നും
വഴി തെറ്റാതെ
ഞാനെന്‍റെ യാത്ര
തുടരും -പ്രാരാബ്ദങ്ങളുടെ
മാറാപ്പില്ലാത്ത യാത്ര .


ഷിയാസ് .