ആകെ പേജ്‌കാഴ്‌ചകള്‍

ബുധനാഴ്‌ച, നവംബർ 19, 2014

നാമെന്തിനുറങ്ങണം ?

ഹ്രദയാഗാധതയുടെ
കരകാണാ
കയങ്ങളിലേക്ക്
ദിനവും
കുലം കുത്തിയൊഴുകുന്നത് 
നൂറു നൂറായിരം
നിശ്ശബ്ദതയുടേയും
അദൃശ്യതയുടേയും
പുഴകളാണ്

അലയൊലികളില്ലാതെ
മഹാ സാഗരത്തിന്റെ
അടിത്തട്ട് ലക്ഷ്യമാക്കി
അവ നിമിഷവും
പ്രകാശ വേഗത്തിൽ
സഞ്ചരിക്കുന്നു
കയർത്തും കരഞ്ഞും
ആർത്തട്ടഹസിച്ചും
കലപില കൂട്ടുന്ന
തിരമാലകളെ -അവ
പരിഹസിക്കാറുണ്ട്
നമ്മെ കുഴപ്പിക്കാൻ
അവർ മണലിൽ
ചെറു വർത്തമാനങ്ങൾ
കോറിയിടുന്നത് -
കടലാമകൾ മുട്ടയിട്ട്
മടങ്ങുന്ന വെറും വരകളെന്ന്
കരുതി നാം മായ്ച്ചുകളയുന്നു

എത്താൻ കഴിയാതെ
സൂര്യരശ്മികൾ മടങ്ങുമ്പോൾ
ആഴങ്ങളുടെ നിഗൂഢതകളിൽ
അവർ മത്സ്യ കന്യകമാരായി
ആനന്ദ നൃത്തമാടുന്നു
ആയിരം പുഴകളെ
ഉദരത്തിൽ ചുമക്കുന്ന
ഈ കറുത്ത രാത്രി -നമ്മെയെടുത്ത്
ആഴങ്ങളുടെ ഇരുണ്ട
നീലിമകളിലെത്തിക്കുമെങ്കിൽ
നാമെന്തിനുറങ്ങണം ?

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ